മാധ്യമപ്രവര്‍ത്തകനെ ചര്‍ച്ചാ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതില്‍ വിവാദം
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എതിരാളികള്‍ക്കെതിരെ ആക്രമണം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി യെമനിലെ ഹൂതി വിമതര്‍ക്കെതിരായ സൈനിക നടപടികളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ സൈനിക നടപടികളെ കുറിച്ച് ചര്‍ച്ചയ്ക്കായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം ഉയർന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നതരായ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരുടെ നേതൃത്വത്തിലുള്ള ഈ ഗ്രൂപ്പില്‍ ‘ദ അത്ലാന്റിക്’ മാഗസിന്റെ ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗിനെയാണ് ഉള്‍പ്പെടുത്തിയത്.
ജെഫ്രി ഗോള്‍ഡ്ബര്‍ഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഇത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്’ എന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ ചേരാനുള്ള ക്ഷണം ഫെബ്രുവരി 13നാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂതി കേന്ദ്രങ്ങളിലെ ആക്രമണം ആരംഭിക്കാനിരിക്കെ, ലക്ഷ്യസ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനെ തുടര്‍ന്ന് സൈനിക രഹസ്യങ്ങള്‍ പുറത്താകുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവം ശ്രദ്ധേയമായത്. മാധ്യമപ്രവര്‍ത്തകനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് അപകടകരമായ തെറ്റായിപ്പോയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.












































