പെൻസിൽവാനിയ : ബന്ധം വേർപെടുത്താൻ തീരുമാനിച്ച കാമുകിയുടെ കഴുത്തറുത്തു കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ തള്ളിയ ശേഷം രക്ഷപ്പെട്ട യുവാവ് മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഓഗസ്റ്റ് 17-ന് പിടിയിലായി.
മാർച്ച് 9-ന് ഹോണ്ടുറാസിലേക്ക് കടന്ന ഇയാളെ തിങ്കളാഴ്ച അവിടെവെച്ച് പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും.
ഡാർവിൻ ഡേവിഡ് എസ്പിനാൽ-ഡെൽ-സിഡ് (27) എന്നയാളെയാണ് ഹോണ്ടുറാസിൽ നിന്ന് എഫ്.ബി.ഐയും പ്രാദേശിക ഏജൻസികളും ചേർന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് മാസത്തിൽ പെൻസിൽവാനിയയിലെ ടെൽഫോർഡിലാണ് സംഭവം. 23 കാരിയായ മരിയ ബെർണാഡ പോപോൾ ഗാർസിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മരിയയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം തുണികളിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ അലമാരയിൽ ഒളിപ്പിച്ചു. കൊലപാതകത്തിന് ശേഷം മരിയ ജീവനോടെയുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതി അവളുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയക്കുകയും ഫോണും പണവും കവർന്ന് രാജ്യം വിടുകയും ചെയ്തു.
പി പി ചെറിയാൻ









































