
കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ച മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കൂടാതെ ജാമ്യവും അനുവദിച്ചു.
ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാറും ജോബിന്‍ സെബാസ്റ്റ്യനും മുൻ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണു ശിക്ഷ മരവിപ്പിച്ചതെന്ന് കോടതി അറിയിച്ചു.
2022 ഒക്ടോബർ 14-ന് പാറശാല സ്വദേശി ഷാരോണിനെ കാമുകി ഗ്രീഷ്മ കളനാശിനി കലർത്തിയ കഷായം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് കേസ് വ്യക്തമാക്കുന്നു. അശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോൺ മരിച്ചത്.
കേസിൽ ഗ്രീഷ്മയ്ക്കു നെയ്യാറ്റിന്‍കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു, ഗ്രീഷ്മയുടെ അമ്മാവന്‍ നിർമലകുമാരന്‍ നായര്‍ക്ക് 3 വർഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയായിരുന്നു.