ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഒളിസങ്കേതം കണ്ടെത്തിയന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ സിഎൻഎൻ-ന്യൂസ് 18 പുറത്തുവിട്ടതിന് പിറകേ ധൈര്യമുണ്ടെങ്കിൽ ഇന്ത്യ ദാവൂദിനെ പിടികൂടട്ടെയെന്ന് ദാവൂദിന്റെ അനുയായി ഛോട്ടാഷക്കീൽ വെല്ലുവിളിച്ചു.
എന്തുകൊണ്ട് നിങ്ങൾ അദ്ദേഹത്തെ പിടികൂടുന്നില്ല? നിങ്ങൾ പറയുന്നയാൾ ദാവൂദാണെങ്കിൽ പോയി പിടികൂടു എന്നായിരുന്നു ഷക്കീലിന്റെ ഫോൺ സന്ദേശം. ദാവൂദ് ഇബ്രാഹിം ഒരു വിഡ്‌ഢിയല്ല. അദ്ദേഹത്തിനെ പിടുകൂടാൻ എളുപ്പമല്ല. നിങ്ങൾ പറയുന്നതുപോലെ സുരക്ഷാ ഉദ്യോഗസ്ഥരോ, ചില വയസരോ, കുട്ടികളോ അദ്ദേഹം അവിടെയാണ് താമസിക്കുന്നതെന്ന് പറയുന്നത് അസംബന്ധമാണ്. മൂന്നൂറു കമാൻഡോകളാണ് അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത്.- ഷക്കീൽ പറയുന്നു.
ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന ആരോപണം വർഷങ്ങളായി പാകിസ്ഥാൻ നിഷേധിക്കുന്ന കാര്യമാണ്. ദാവൂദ് എന്ന് പേരുള്ള നിരവധി പേർ കറാച്ചിയിലുണ്ടാകും അവരെയാകും ആളുകൾ ഉദ്ദേശിക്കുന്നത് അല്ലാതെ അധോലോക നായകനായ ദാവൂദിനെ അല്ലെന്നും ഷക്കീൽ പറയുന്നു. 1993ലെ മുംബയ് ആക്രമണം മുതൽ പാകിസ്ഥാനിലെ ദാവൂദിന്റെ സാന്നിദ്ധ്യം ഇന്ത്യൻ സർക്കാർ തെളിവുകൾ നിരത്തിയിട്ടും പാകിസ്ഥാൻ നിഷേധിച്ചിരുന്നു.
ഒസാമ ബിൻ ലാദന്റെ പാകിസ്ഥാനിലുണ്ടെന്ന കാര്യവും പാകിസ്ഥാൻ നിഷേധിച്ചിരുന്നു. എപ്പോഴും അവർ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്‌തിട്ടുള്ളത്. ഈ ദൃശ്യങ്ങൾ കാണിച്ചാലും പാകിസ്ഥാൻ അത് അംഗീകരിക്കില്ല എന്നാണ് ഒളിക്യാമറ ദൃശ്യങ്ങളെ കുറിച്ച് മുൻ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്‌വൈസർ പറഞ്ഞത്. ഇത്തരം കേസുകളിൽ ഇന്ത്യ രഹസ്യ അന്വേഷണം നടത്തണമെന്നും ദൃശ്യങ്ങൾ പാകിസ്ഥാന് അയക്കണമെന്നും മുൻ ആഭ്യന്തര സെക്രട്ടറി ആർ.കെ സിംഗ് അഭിപ്രായപ്പെട്ടു. കാർഗിൽ യുദ്ധത്തിൽ സ്വന്തം സൈനികരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറാകാത്ത രാജ്യമാണ് പാകിസ്ഥാൻ എന്നും അദ്ദേഹം പറഞ്ഞു.