തനിക്കെതിരെയുള്ള നുണ പ്രചാരണം നിർത്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്കെതിരെ 31 കേസുകൾ കോടതിയിലുണ്ടെന്നു വിഎസ് പ്രചരിപ്പിക്കുന്നത്. ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. വിഎസ് മാപ്പു പറയണെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ ഇന്നും ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇൻഫോപാർക്ക്, പാമോലിൻ അഴിമതി എന്നിവയെക്കുറിച്ചുമെല്ലാമുള്ള തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിന് ഐ.ടി എന്നാൽ ഇന്റർനാഷണൽ തട്ടിപ്പ് എന്നാണ്. വ്യാജസന്യാസി സന്തോഷ് മാധവന്റെ പാടത്താണ് ഉമ്മൻചാണ്ടിയുടെ ഐ.ടി വികസനം. ഉമ്മൻചാണ്ടിയുടെ ചോദ്യങ്ങൾക്ക് താൻ അക്കമിട്ട് മറുപടി നൽകിയിരുന്നു. എന്നാൽ തന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ല. ഈ ഉഡായിപ്പ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ ആകെത്തുകയാണെന്നും വി.എസ് പോസ്റ്റിൽ പറയുന്നു.