ISIS-Flag.jpg.image.784.410

തിരുവനന്തപുരം∙ രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്ന മലയാളി യുവാവ് ഒരു മാസം മുന്‍പും നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. സമൂഹമാധ്യമങ്ങള്‍ മുഖേനയാണ് പാലക്കാട് സ്വദേശിയായ യുവാവ് സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തിയത്. അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക്, വാട്‍സ്ആപ് പോസ്റ്റുകള്‍ രഹസ്യാന്വേഷണവിഭാഗം കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങി.

പാലക്കാട് സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുന്‍പാണു ഭീകരസംഘടനയായ ഐഎസിൽ ചേര്‍ന്നതെന്നു സംസ്ഥാന രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. കേന്ദ്രഏജന്‍സികളില്‍ നിന്നു സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒരു മാസം മുന്‍പുവരെ യുവാവു ബന്ധുക്കളെയും ഉറ്റ സുഹൃത്തുക്കളെയും സമൂഹമാധ്യമങ്ങള്‍ മുഖേന ബന്ധപ്പെട്ടിരുന്നതായും ഇന്‍റലിജന്‍റ്സ് വിഭാഗം കണ്ടെത്തി. യുവാവിന്‍റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കര്‍ശന നിരീക്ഷണത്തിലാണ്.

പ്ലസ്ടു ജയിച്ചു നില്‍ക്കുമ്പോള്‍തന്നെ യുവാവു ഭീകരവാദത്തില്‍ ആകൃഷ്ടനായിരുന്നുവെന്നു ബന്ധുക്കള്‍ സുരക്ഷാഏജന്‍സികള്‍ക്കു മൊഴിനല്‍കിയിട്ടുണ്ട്. സോഷ്യോളജിയില്‍ ബിരുദമെടുത്ത ശേഷം ഒരു മലയാള പത്രത്തില്‍ ജീവനക്കാരനായും ജോലി നോക്കിയിരുന്നു. ഇതിനിടെ ഗള്‍ഫ് വഴി സിറിയയിലേക്കു കടന്ന് ഐഎസില്‍ ചേരുകയായിരുന്നു.

അതേസമയം, രാജ്യരക്ഷയെ ബാധിക്കുന്ന അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ് ചെയ്യുന്നവരും ഗ്രൂപ്പുകളും ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇത്തരം പോസ്റ്റുകളുടെ പ്രധാനപ്രചാരകരെന്നും കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ക്രിമിനല്‍ പശ്ചാത്തലമുളളവരെ കുറിച്ചും ഇന്‍റലിജന്‍റ്സ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here