പട്ന∙ ബിഹാർ മുഖ്യമന്ത്രിയുടെ ഡിഎൻഎയ്ക്കു തകരാറുണ്ടെന്ന നരേന്ദ്ര മോദിയുടെ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാർ പ്രധാനമന്ത്രിക്കു കത്തയച്ചു. തന്റെ ഡിഎൻഎയ്ക്ക് തകരാറുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. താൻ ബിഹാറിന്റെ പുത്രനാണ്. ബിഹാറിലെ ജനങ്ങളുടെ അതേ ഡിഎൻഎ തന്നെയാണ് തന്റെ ശരീരത്തിലുമുള്ളത്, നിതീഷ് കുമാർ കൂട്ടിച്ചേർത്തു.ഞാനിക്കാര്യം ബിഹാറിലെ ജനതയ്ക്കു വിടുകയാണ്. ഒരാൾ അവരുടെ ഡിഎൻഎയെ അപകീർത്തിപ്പെടുത്തിയാൽ എന്തു ശിക്ഷയായിരിക്കും നൽകുകയെന്ന് അവർ തീരുമാനിക്കട്ടെയെന്നും നിതീഷ് കത്തിൽ എഴുതിയിട്ടുണ്ട്. തന്റെ ട്വിറ്റർ പേജിലൂടെ നിതീഷ് കുമാർ തന്നെയാണ് കത്ത് പുറത്തുവിട്ടത്.
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു നിതീഷ് കുമാറിനെതിരെ നരേന്ദ്ര മോദി രൂക്ഷ വിമർശനം നടത്തിയത്. ജനാധിപത്യത്തിന്‍റെ ഡിഎന്‍എ ഇങ്ങനെയല്ല. അങ്ങനെയുള്ള ഒരാൾ ശത്രുക്കളോടു പോലും മര്യാദയ്ക്കേ പെരുമാറുകയുള്ളൂ. നിതീഷിന്‍റെ ഡിഎന്‍എയില്‍ ചില തകരാറുകള്‍ ഉണ്ടെന്നും. ഇത്തരക്കാരെ തള്ളിക്കളഞ്ഞ് എന്‍ഡിഎയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ വോട്ടര്‍മാര്‍ തയാറാകണമെന്നുമാണ് മോദി പറഞ്ഞത്