കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾ നേരിട്ട അതിക്രൂര റാഗിംഗിന്റെ വിവരങ്ങൾ പുറത്ത്. മാസങ്ങളായി കടുത്ത ശാരീരിക പീഡനം നേരിട്ടിട്ടും, ഭയത്താൽ വിദ്യാർഥികൾ രക്ഷിതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ല. കേസിൽ പ്രധാനമായി ഉൾപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായ ലിബിന്റെ പിതാവ്, സൈന്യത്തിൽ നിന്ന് വിരമിച്ച ഇടുക്കി സ്വദേശി ലക്ഷ്മണ പെരുമാൾ, സംഭവത്തിന്റെ ഗൗരവം മനോരമ ഓൺലൈനുമായി പങ്കുവച്ചു.
രക്ഷിതാക്കൾക്കു വിവരം അധ്യാപികയാണ് ആദ്യമായി അറിയിച്ചത്. തുടർന്ന് പ്രിൻസിപ്പൽ, പൊലീസ് എന്നിവരെ വിവരമറിയിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഹോസ്റ്റലിൽ സീനിയേഴ്സ് മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വിവരവും പുറത്തുവന്നു. ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭയത്താൽ വിദ്യാർത്ഥികൾ ഇതുവരെ വിവരം പുറത്തുപറയാനൊരുങ്ങിയിരുന്നില്ല.














































