മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

വത്തിക്കാൻ സിറ്റി ∙ മൂന്നാഴ്ചക്കകം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ഓക്സിജൻ തെറപ്പിയും ഫിസിക്കൽ തെറപ്പിയും തുടർന്നുകൊണ്ടിരിക്കുകയാണ്. ശ്വസനം സുഗമമാക്കാൻ ഇടയ്ക്കു വെന്റിലേറ്റർ ഉപയോഗിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ച രാത്രി മാർപാപ്പ ശാന്തമായി വിശ്രമിച്ചു. ഇന്നലെ പകലും ആരോഗ്യത്തിൽ കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. 20 മിനിറ്റോളം ആശുപത്രിയിലെ ചാപ്പലിൽ പ്രാർത്ഥനയിൽ മുഴുകി.
ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജെമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രോ–ലൈഫ് ഗ്രൂപ്പിനായുള്ള കുർബാനയിൽ മാർപാപ്പയുടെ അഭാവത്തിൽ കർദിനാൾ പിയത്രോ പരോലിൻ കാർമികനായി, കൂടാതെ മാർപാപ്പയുടെ സന്ദേശം വായിച്ചു. ഇന്നു വിശുദ്ധ വത്സര വൊളന്റിയർമാർക്കുള്ള കുർബാനയിൽ കർദിനാൾ മൈക്കൽ സേർണി കാർമികനാകും.