ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്: വ്യാജ കോളുകളുമായി തട്ടിപ്പുകാർ സജീവം

വാഷിംഗ്ടൺ: ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വിദേശ തട്ടിപ്പുകൾ വർധിക്കുന്നു. പാസ്പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകൾ എന്നിവയിൽ പിശകുകൾ ഉണ്ടെന്ന വ്യാജ വാദങ്ങളുമായി തട്ടിപ്പുകാർ കോളുകൾ നടത്തുന്നത് ഇന്ത്യൻ എംബസി ശ്രദ്ധയിൽപ്പെടുത്തി. അത്തരം കോളുകളിൽ വ്യക്തിഗത വിവരങ്ങൾ അറിയിക്കരുതെന്നു എംബസി മുന്നറിയിപ്പ് നൽകി.
എംബസിയുടെ നമ്പറുകൾക്ക് സമാനമായ നമ്പറുകളിൽ നിന്നാകും ഇത്തരം കോളുകൾ വരിക. പലപ്പോഴും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിശദാംശങ്ങൾ ഇവർ ആവശ്യപ്പെടും. രേഖകളിലെ പിശകുകൾ പരിഹരിക്കാൻ പണമടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത് ഭയന്ന് പെട്ടെന്നു പ്രതികരിക്കുന്നവർ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ഏറെയാണ്.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരും വിസയ്ക്ക് അപേക്ഷിച്ചവർ ഉൾപ്പെടെ ഇത്തരം വ്യാജ കോളുകൾക്കിരയായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എംബസി നേരിട്ട് അത്തരം വിവരങ്ങൾ ആരായുന്നില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ‘@mea.gov.in’ ഡൊമെയിനുള്ള ഇമെയിലുകളിലൂടെ മാത്രമേ ലഭ്യമാകൂ എന്നും എംബസി വ്യക്തമാക്കി.
തട്ടിപ്പുകാർക്കായി വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. വ്യാജ കോളുകൾ ലഭിക്കുന്നവർ ‘cons1.washington[at]mea.gov.in’ എന്ന ഇമെയിൽ വഴി എംബസിയെ അറിയിക്കാം. കൂടുതല്‍ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ‘cpers.washington@mea.gov.in’ എന്ന വിലാസത്തിലേക്ക് ഫീഡ്‌ബാക്ക് അയയ്ക്കാവുന്നതാണ്.