വാഷിംഗ്ടൺ: ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഉദ്ധരിച്ച് ഇസ്രായേലിനുള്ള 8.8 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പന തടയുന്ന പ്രമേയങ്ങൾക്കു വോട്ടെടുപ്പ് നിർബന്ധമാക്കുമെന്ന് യുഎസ് സെനറ്റർ ബേർണി സാൻഡേഴ്സ്. ഇസ്രായേൽ നടത്തിയ ബോംബാക്രമണങ്ങളും സഹായ വിതരണത്തിന്റെ തടസ്സവുമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്- അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നും കൂട്ടക്കൊലയിൽ യുഎസ് പങ്കാളിയാകരുതെന്നും സാൻഡേഴ്സ് കൂട്ടിച്ചേർത്തു. ഇസ്രായേൽ അധികൃതർ പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഗാസയിൽ മാർച്ച് ആദ്യം മുതൽ ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവും എത്താത്ത സാഹചര്യമാണുള്ളത്. മനുഷ്യാവകാശ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിനിടെ, യുഎസ് നയതന്ത്രനീക്കങ്ങൾ അതീവ പ്രധാന്യമാകുന്ന ഘട്ടത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുന്നത്.












































