സോഷ്യൽ മീഡിയയില്‍ അനാസ്ഥ: യുഎസ് വിസക്കും റെസിഡൻസിക്കും ഭീഷണിയാകും

വാഷിംഗ്ടണ്‍: യുഎസ് വിസക്കും റെസിഡൻസി പെർമിറ്റിനും അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ കർശനപരിശോധനയ്ക്ക് വിധേയമാകുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വ്യക്തമാക്കി. സെമിറ്റിക് വിരുദ്ധതയോ തീവ്രവാദ ചിന്തകളോടുള്ള പിന്തുണയോ അടങ്ങിയ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്കെതിരെ വിസയും റെസിഡൻസിയും നിഷേധിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“തീവ്രവാദ അനുഭാവികൾക്ക് അമേരിക്കയിൽ സ്ഥാനം ഇല്ല. അവരെ പ്രവേശിപ്പിക്കുകയോ ഇവിടെയെത്തിയ ശേഷം തുടരാനാവശ്യമായ അനുവാദങ്ങൾ നല്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങൾക്ക് ഇല്ല,” എന്നുമാണ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്‌ലിന്റെ കർശന മുന്നറിയിപ്പ്.
ഹമാസ്, ഹിസ്ബുള്ള, പലസ്തീൻ ഇസ്ലാമിക് ജിഹാദ്, അൻസാർ അല്ലാഹ് (ഹൂതികൾ) എന്നിവ പോലുള്ള സെമിറ്റിക് വിരുദ്ധ ഭീകര സംഘടനകളെ നേരിട്ട് അല്ലെങ്കിലും ആശയപരമായി പിന്തുണക്കുന്നവർക്കെതിരെ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് നടപ്പിലാക്കുമെന്നും USCIS അറിയിച്ചു. ഇത്തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി നിരീക്ഷിക്കപ്പെടും. സംശയാസ്പദമായ ഉള്ളടക്കം വിസാ അപേക്ഷ നിഷേധിക്കാനുള്ള വാദമായി ഉപയോഗിക്കപ്പെടും.
തീവ്രവാദ ചിന്തകളോടോ അതിന്റെ പ്രത്യയശാസ്ത്രങ്ങളോടോ സഹാനുഭൂതി പ്രകടിപ്പിക്കുന്നതു മാത്രം കൊണ്ടും, ആധുനിക മാധ്യമങ്ങളിലൂടെയുള്ള അശ്രദ്ധമായ ഇടപെടലുകൾ പോലും യാത്രാവിലക്കിനും നിയമപരിമിതികൾക്കും ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനാൽ, യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്ന എല്ലാ ഉള്ളടക്കത്തിലും അത്യന്തം ജാഗ്രത പുലർത്തണമെന്നും, അമേരിക്കൻ കുടിയേറ്റ നയങ്ങൾക്കനുസൃതമായ രീതിയിൽ തന്നെ ആശയങ്ങൾ പങ്കുവെക്കണമെന്നും മുന്നറിയിപ്പുണ്ട്.