ഇറാനെതിരായ യുദ്ധം: ഇസ്രായേലാകും നേതാവ്; അമേരിക്ക പിന്തുണ നൽകുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തെക്കുറിച്ചുള്ള നിർണായക പരാമർശവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ ആയിരിക്കും ഇത്തരം യുദ്ധങ്ങൾക്ക് നേതൃത്വം നൽകുകയെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇറാനെതിരെ സൈനിക നീക്കം ആവശ്യമായാൽ യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി. ആണവ പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയില്ലെങ്കിൽ, ആക്രമണം അനിവാര്യമാവുമെന്നും ട്രംപ് ഭീഷണിച്ചു.
“നമുക്ക് സൈന്യം ആവശ്യമെങ്കിൽ അത് ഉണ്ടാകും. ഇസ്രായേലിന്റെ പങ്കാളിത്തത്തോടെ ആ നീക്കം നടപ്പാക്കും. അവരാണ് അതിന്റെ നേതാക്കൾ,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഈ പശ്ചാത്തലത്തിൽ, യുഎസ്-ഇറാൻ ഉദ്യോഗസ്ഥ തല ചർച്ചകൾക്ക് തുടക്കമാകാനിരിക്കെയാണ് ട്രംപ് ഭീഷണികൾ തുടരുന്നത്. ഇറാനുമായി സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് അമേരിക്ക നടത്തുന്ന ശ്രമങ്ങളെ ഇസ്രായേൽ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇറാൻ ആണവായുധം നിർമിക്കരുത് എന്നതാണ് യുഎസിന്റേയും ഇസ്രായേലിന്റെയും പൊതുനിലപാട്,” എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
2015ൽ ഇറാനും യുഎസും ഉൾപ്പെടെയുള്ള അന്തർദേശീയ ശക്തികളും ചേർന്ന് ആണവകരാർ ഉണ്ടാക്കിയിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ പിന്മാറ്റുന്നതിനുമാറ്റമായി, യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നായിരുന്നു കരാറിന്റെ പ്രധാന അംശം. എന്നാൽ അധികാരത്തിൽ എത്തിയ ശേഷം ട്രംപ് ഈ കരാറിൽ നിന്ന് അമേരിക്കയെ പിന്‍വലിച്ചിരുന്നു.