തെക്കൻ അതിർത്തി നിയന്ത്രണത്തിന് സൈന്യത്തിന് അധികാരം നൽകി: ട്രംപ് സർക്കാരിന്റെ കടുത്ത നീക്കം

വാഷിംഗ്ടൺ ഡി.സി : യുഎസ്-മെക്സിക്കോ അതിർത്തിയിലെ നിയന്ത്രണം ശക്തമാക്കുന്നതിനായി സായുധ സേനയ്ക്ക് നേരിട്ട് ഇടപെടാൻ അധികാരം നൽകി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റം തടയുന്നതിനും അതിർത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഭരണകൂടം കൈകൊണ്ടതിൽ ഇതുവരെ കാണപ്പെട്ടതിൽ ഏറ്റവും കടുത്ത നടപടികളിലൊന്നാണ് പുതിയ ഉത്തരവ്.
തെക്കൻ അതിർത്തിയിലെ സൈനിക ഇടപെടൽ സംബന്ധിച്ച പുതിയ നയങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ഈ അനുമതി ട്രംപ് നൽകിയിരുന്നത്. ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർക്കാണ് ട്രംപ് വെള്ളിയാഴ്ച വൈകീട്ട് ഈ സന്ദേശം മെമ്മോറാണ്ട് രൂപത്തിൽ അയച്ചത്.
“നമ്മുടെ തെക്കൻ അതിർത്തി വിവിധ ഭീഷണികളിൽ നിന്ന് ആക്രമണത്തിന് വിധേയമാണ്. ഈ സങ്കീർണ്ണ സാഹചര്യത്തിൽ സൈന്യത്തിന് കൂടുതൽ നേരിട്ടുള്ള പങ്ക് നിർബന്ധമാവുകയാണ്,” മെമ്മോറാണ്ടിൽ വ്യക്തമാക്കുന്നു. കാവലിനും നിയമപരമായ ഇടപെടലുകൾക്കും ശക്തിയേകുന്നതാണ് ഈ നടപടി.
കാലിഫോർണിയ, അരിസോണ, ന്യൂ മെക്സിക്കോ തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 60 അടി വീതിയുള്ള റൂസ്‌വെൽറ്റ് റിസർവേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഭൂമികളുടെ നിയന്ത്രണാധികാരം ഇനി പ്രതിരോധ വകുപ്പിന് കൈമാറുന്നതാണ്. ഇതിലൂടെ അനധികൃത കുടിയേറ്റക്കാർ അതിർത്തി കടക്കുന്നതിനിടെ തന്നെ സൈന്യം തടയുകയും, പിന്നീട് ഇമിഗ്രേഷൻ ഏജന്റുമാർക്ക് കൈമാറുകയും ചെയ്യാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സൈനികർക്ക് ഫെഡറൽ ഭൂമിയിൽ നിർവഹിക്കാവുന്ന പ്രവർത്തനങ്ങളിൽ അതിർത്തി തടസ്സനിർമ്മാണം, കണ്ടുപിടിത്ത-നിരീക്ഷണ ഉപകരണങ്ങളുടെ സ്ഥാപനം എന്നിവയും ഉൾപ്പെടും. അമേരിക്കൻ അതിർത്തിയുടെ ഭദ്രതയെക്കുറിച്ചുള്ള ട്രംപിന്റെ ദൃഢമായ നിലപാടിന്റെ തുടർച്ചയായാണ് ഈ നടപടിയും വിലയിരുത്തപ്പെടുന്നത്.