വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പരിശോധന: ചൈനീസ് വിദ്യാർഥികൾക്ക് യുഎസ് വീസ റദ്ദാക്കും

ന്യുയോർക്ക് : അമേരിക്കയിലെ സർവകലാശാലകളിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികൾക്കായി വീസ റദ്ദാക്കുന്ന നടപടിയിലേക്ക് യുഎസ് സർക്കാർ നീങ്ങുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് വീസ നിലനിൽപ്പിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇതുസംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വിട്ടത്.
നിലവിൽ, വിദേശ വിദ്യാർഥികൾക്ക് പഠനാനുമതി നൽകുന്നതിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് ഈ നീക്കത്തിന് പശ്ചാത്തലമാകുന്നത്. ഇതിനാൽ ചൈനയിൽ നിന്ന് യുഎസിൽ എത്തിയ ഏകദേശം 2.7 ലക്ഷം വിദ്യാർഥികൾക്ക് ആശങ്കയിലാകേണ്ട സാഹചര്യമുണ്ട്. ഈ നടപടി, അമേരിക്കൻ സർവകലാശാലകൾക്കും ചൈനീസ് സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധങ്ങൾക്കും ഗുരുതര ബാധവർഷിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വിദ്യാഭ്യാസം, ഗവേഷണം, സ്റ്റുഡന്റ് എക്സ്ചേഞ്ച് പദ്ധതികൾ തുടങ്ങി ഇരുരാജ്യങ്ങൾക്കിടയിൽ നിലവിലുള്ള ധാരാളം ശാസ്ത്രീയ-സാംസ്കാരിക ബന്ധങ്ങൾ ഈ തീരുമാനത്തെത്തുടർന്ന് ദുര്‍ബലപ്പെടാനിടയുണ്ട്. ഹാർവഡ് പോലെയുള്ള പ്രമുഖ സർവകലാശാലകളിൽ ചൈനീസ് ഗവേഷകരെ വിലക്കിയതും ഹോംലാൻഡ് സെക്യൂരിറ്റിയുടെ നേരത്തെ എടുത്ത നടപടികളിൽപ്പെട്ടതാണ്.
രാജ്യത്തിനുള്ളിൽ കലാപങ്ങളോ അക്രമങ്ങളോ നടക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. അതിനാലാണ് ശത്രുവിന്റെ സ്വാധീനമെന്ന രീതിയിൽ വിലയിരുത്തുന്ന രാഷ്ട്രീയ ബന്ധങ്ങൾക്കെതിരായ ഈ കർശന നടപടി സ്വീകരിക്കേണ്ടതായി വന്നത്.
നിലവിൽ യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ചൈന രണ്ടാം സ്ഥാനത്താണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പുതിയ നടപടികൾ ചൈനീസ് വിദ്യാർഥികളുടെ ഭാവിയെ കാര്യമായി ബാധിക്കുമെന്നത് ഉറപ്പാണ്.