കൊളറാഡോ പെട്രോൾ ബോംബ് ആക്രമണം: പ്രതി മുഹമ്മദ് സാബ്രി സോളിമാൻ അറസ്റ്റിൽ; എഫ്ബിഐ സ്ഥിരീകരിച്ചു.

വാഷിംഗ്ടൺ ∙ കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഇസ്രയേൽ അനുകൂല മാർച്ചിൽ പെട്രോൾ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നിൽ മുഹമ്മദ് സാബ്രി സോളിമാൻ എന്ന 45കാരനാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. ഫ്ലെയം ത്രോവറിന്റെ സഹായത്തോടെ കുപ്പികളിൽ ഇന്ധനം നിറച്ച് തീ കൊളുത്തി ആളുകൾക്കുമേൽ എറിയുകയായിരുന്നു സോളിമാൻ.
ഗാസയിൽ തടവിലായ ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ എത്തിയവരെയായിരുന്നു ഇയാളുടെ ലക്ഷ്യം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് ശേഷം സോളിമാനെ കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. “സയണിസ്റ്റുകളെ ഇല്ലാതാക്കൂ!”, “അവർ കൊലയാളികളാണ്!”, “പലസ്തീനിനെ സ്വതന്ത്രമാക്കൂ!” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുപറയുന്ന സോളിമാനെ ചിലർ നേരിടുന്നതും, പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ കൈവിലങ്ങിട്ട് കസ്റ്റഡിയിലെടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എഫ്ബിഐ അന്വേഷണം തുടരുന്നുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.