ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന; ദ്വൈരാഷ്ട്ര ബന്ധം പുതിയ അധ്യായത്തിലേക്ക്

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണത്തിന് പുതിയ തുടക്കമായി, വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഈ ആഴ്ച ന്യൂഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ-യുഎസ് ഉന്നത തല ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് ലുട്നിക്കിന്റെ പ്രസ്താവന. “വളരെ വിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യയും യുഎസും തമ്മിൽ ഒത്തുതീര്‍പ്പിലായ ഒരു വ്യാപാര കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” എന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉജ്ജ്വലമാക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്ന യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിലാണ് (USISPF) ലുട്നിക് സംസാരിച്ചത്. സാമ്പത്തിക രംഗത്ത് ശക്തമായ സഹകരണ സാധ്യതകളാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഫോറം സംഘടിപ്പിച്ച 2025 ലെ ഉച്ചകോടിയിൽ, യുഎസ്-ഇന്ത്യ-ജപ്പാൻ ധാരണയിലൂടെയുള്ള വ്യാപാര പങ്കാളിത്തത്തിന് ഉജ്ജ്വല സംഭാവനകൾ നൽകിയ പ്രമുഖരെ ആദരിച്ചു. ഐബിഎം ചെയർമാൻ അരവിന്ദ് കൃഷ്ണ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള, ഹിറ്റാച്ചി എക്‌സിക്യൂട്ടീവ് ചെയർമാൻ തോഷിയാക്കി ഹിഗാഷിഹാര എന്നിവർക്കാണ് 2025-ലെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചത്.
ഓസ്ട്രേലിയ, ഇന്ത്യ, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ നേതാക്കളെ ആദരിച്ച ആദ്യ ഉച്ചകോടിയായിട്ടാണ് ഇത്തവണത്തെ സമ്മേളനം ചരിത്രം കുറിച്ചത്.
ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക സഹകരണം അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു സുപ്രധാന കരാറിലൂടെ കൂടുതൽ ശക്തമാകുമെന്ന് സൂചന നല്‍കുന്ന ലുട്നിക്കിന്റെ പ്രഖ്യാപനം, രണ്ടു രാജ്യങ്ങളിലും വ്യവസായ മേഖലയില്‍ വലിയ പ്രതീക്ഷകള്‍ക്ക് താക്കോല്‍ കൊണ്ടു തരുന്നു.