AmericaGulfLatest NewsNewsOther CountriesPolitics

ഇറാനും ഇസ്രയേലും യുദ്ധത്തിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി അമേരിക്ക

ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ആറാം ദിവസത്തിലേക്ക് കടക്കുന്ന ഈ സംഘർഷത്തിൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ചതായി ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. യുദ്ധത്തിൽ ഇനി കാരുണ്യം വേണ്ടെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്സിൽ കുറിച്ചു. പോരാട്ടം ആരംഭിച്ചുവെന്നും ഇസ്രയേൽ ഭരണകൂടം കനത്ത വില കൊടുക്കേണ്ടി വരുമെന്നുമായിരുന്നു ഖമനയിയുടെ പ്രതികരണം.

ഇറാന്റെ സേന ഇസ്രയേലിലേക്കായി വലിയ തോതിൽ ഡ്രോണുകൾ അയച്ചതായി വ്യക്തമാക്കി. എന്നാൽ അതിൽ രണ്ട് ഡ്രോണുകൾ ചാവുകടൽ മേഖലയിലായി തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബുധനാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. ‘ഡിസ്ട്രിക്ട് 18’ എന്നറിയപ്പെടുന്ന ഭാഗത്തെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. പിറൂസി, സബാലൻ, സയ്യദ് എന്നീ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടതായി, 1326 പേർക്ക് പരുക്കേറ്റതായി മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 239 പേർ സാധാരണ ജനങ്ങളാണ്, 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

2022-ൽ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടതും ഇതേ സംഘടനയാണ്.

ഇടവേളയില്ലാതെ തുടരുന്ന സംഘർഷം അവസാനിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ക്ഷമയ്ക്ക് അതിരായിക്കഴിഞ്ഞുവെന്നും ഇറാൻ ഉടൻ കീഴടങ്ങണം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button