
അമേരിക്കയിലെ പ്രശസ്ത സാങ്കേതിക വിദ്യാ സ്ഥാപനമായ എംഐടിയിൽ (മാസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ആദ്യമായി ഒരു ഇന്ത്യൻ വംശജനെ പ്രൊവോസ്റ്റായി നിയമിച്ചു. ചെന്നൈയിൽ ജനിച്ച എഞ്ചിനീയറിങ് പ്രൊഫസറായ അനന്ത ചന്ദ്രകാസനാണ് ഈ സുപ്രധാന ചുമതലയിലേക്ക് നിയമിതനായത്. ജൂലൈ ഒന്നുമുതൽ അദ്ദേഹം പ്രൊവോസ്റ്റായി ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
എംഐടിയുടെ പ്രസിഡൻ്റ് സാലി കോർൻബ്ലൂത്ത് ആണ് നിയമനം പ്രഖ്യാപിച്ചത്. സ്ഥാപനത്തിനായി നിരവധി നവീന പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ കഴിവുകളും നയശൈലിയുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു.
നിയമനം ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് അനന്ത ചന്ദ്രകാസൻ പ്രതികരിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും കഴിവുകൾ രാജ്യത്തിനും ലോകത്തിനും വേണ്ടി പയറ്റുന്നതിനുള്ള മികച്ച അവസരമായി ഈ സ്ഥാനത്തെ കാണുന്നതായും, എല്ലാവർക്കും പിന്തുണ നൽകാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിലവിൽ അദ്ദേഹം എംഐടിയിലെ ചീഫ് ഇന്നോവേഷൻ ആൻഡ് സ്ട്രാറ്റജി ഓഫീസറായും എഞ്ചിനീയറിങ് ഡീനായും പ്രവർത്തിക്കുകയാണ്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ലിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലും കമ്പ്യൂട്ടർ സയൻസിലുമാണ് അദ്ദേഹത്തിന്റെ ബിരുദവും പിജിയും ഡോക്ടറേറ്റും. എംഐടിയിൽ അധ്യാപകനായി ചേരുന്നതിന് മുമ്പ് മൈക്രോസിസ്റ്റംസ് ടെക്നോളജി ലബോറട്ടറിയുടെ ഡയറക്ടറായും അദ്ദേഹം ജോലി ചെയ്തു.
അനന്ത ചന്ദ്രകാസനെ നിയമിച്ചിരിക്കുന്നതിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാങ്കേതികവും ഗവേഷണവുമായി ബന്ധപ്പെട്ട സഹകരണങ്ങൾ ശക്തമാക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നും, പുതിയ ചുമതലയിൽ അദ്ദേഹത്തിന് വിജയങ്ങൾ ആശംസിക്കുന്നതായും കോൺസുലേറ്റ് അറിയിച്ചു.
എംഐടിയിലെ പ്രൊവോസ്റ്റ് എന്ന നിലയിൽ പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അധ്യാപകസംഘം, ബജറ്റ് പദ്ധതികൾ, ഗവേഷണ പദ്ധതികൾ എന്നിവയുടെ മേൽനോട്ടം ഉൾപ്പെടുന്ന ഉത്തരവാദിത്വങ്ങളാണ് ഇനി അദ്ദേഹം വഹിക്കുക.