ഇന്ത്യ കനേഡിയൻ സമൂഹങ്ങൾക്കും രാഷ്ട്രീയത്തിനും സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുന്നു: രഹസ്യാന്വേഷണ റിപ്പോർട്ട്

ന്യൂഡല്‍ഹി ∙ ഇന്ത്യ കാനഡയിലെ സമൂഹങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ആരോപണം. ഇന്ത്യയ്ക്കെതിരായ ശക്തമായ ആരോപണങ്ങളുമായി വന്ന ഈ റിപ്പോര്‍ട്ട്, ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം ശക്തമാക്കാന്‍ ധാരണയായി മുന്നോട്ട് പോയതിന് പിന്നാലെയാണ് പുറത്തായത്.
ആല്‍ബര്‍ട്ടയില്‍ ചൊവ്വാഴ്ച നടന്ന ജി7 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സൗഹൃദ ചര്‍ച്ചകള്‍ നടത്തുകയും, കഴിഞ്ഞ വര്‍ഷം പിന്‍വലിച്ച ഉന്നത നയതന്ത്രജ്ഞരെ പുനഃസ്ഥാപിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ആരോപണങ്ങളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങളിലേക്കെത്തിയത്.
2023 ജൂണ്‍ 18-ന് കാനഡയിലെ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശം. എന്നാല്‍ ഇന്ത്യ കുറ്റം നിഷേധിക്കുകയും, വിഘടനവാദികള്‍ക്ക് കാനഡയിൽ സുരക്ഷിത താവളം ഒരുക്കുന്നതായും എതിർവാദം ഉയർത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കനത്ത ചൂടിലായിരുന്നു.
പുതുതായി അധികാരത്തിലേറിയ മാര്‍ക് കാര്‍ണി, മോദിയെ ജി7 ഉച്ചകോടിക്ക് ക്ഷണിച്ചതോടെ കാനഡയിലെ ചില സിഖ് കൂട്ടായ്മകളില്‍ പ്രതിഷേധം ഉയർന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ സ്വാധീന ശ്രമത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ രേഖ, കാനഡ–ഇന്ത്യ ബന്ധം വീണ്ടും പരീക്ഷണഘട്ടത്തിലേക്കെന്ന സൂചനകളാണ് നല്‍കുന്നത്.