ചൂരൽമലയിൽ കനത്ത മഴ: പുന്നപ്പുഴ കരകവിഞ്ഞൊഴുകുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണം

ചൂരൽമല (വയനാട്): വയനാടിന്റെ ചൂരൽമല മേഖലയിലും സമീപപ്രദേശങ്ങളിലുമായി കനത്ത മഴ തുടരുന്നു. ഇതിന്റെ ഫലമായി പുന്നപ്പുഴയിലെ ഒഴുക്ക് വലിയ തോതിൽ വർധിച്ചു. വില്ലേജ് റോഡുകളിലേക്ക് വെള്ളം കയറി, വാഹനങ്ങളും ആളുകളും കടക്കാൻ പ്രയാസമായി. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഈ മേഖലയിൽ ശക്തമായ മഴ പെയ്യുന്നത്.
2024 ജൂലൈ 30ന് ഉരുൾപൊട്ടലിനാൽ ദുരിതം കാനിച്ച മുണ്ടക്കൈയും സമീപ പ്രദേശങ്ങളും വീണ്ടും ആശങ്കയിൽ ആണ്. അതേ പ്രദേശത്തിലൂടെയുള്ള പുന്നപ്പുഴയിൽ ഇപ്പൊഴത് വലിയ തോതിൽ ചെളിയേറിയ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. നേരത്തെ സൈന്യം പണിത ബെയ്ലി പാലത്തിനു സമീപത്തുള്ള മുണ്ടക്കൈ റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
വെള്ളരിമല ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതായി ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മഴ ശക്തമായതോടെ റാണിമല, ഹാരിസൺസ് എസ്റ്റേറ്റ് എന്നിവിടങ്ങളിലേക്ക് ജോലിക്കായി പോയ ചിലർ ഒറ്റപ്പെട്ടതായും അധികൃതർ അറിയിച്ചു. ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
പുതിയ വില്ലേജ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുന്നു. ഇത്തവണയും ഇവിടെ കനത്ത മഴ ഉണ്ടായിട്ടുണ്ടെങ്കിലും പുന്നപ്പുഴയിൽ ഇത്രയും വലിയ ഒഴുക്ക് ഉണ്ടാകുന്നത് ഇത്തവണത്തേതാണ്. പുഴയിലൂടെ മരക്കൊമ്പുകളും വലിയ പാറക്കല്ലുകളും ഒഴുകിയെത്തിയതും പ്രദേശവാസികളെ ഭയപ്പെടുത്തുന്നു.
പോലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്തെത്തി വിലയിരുത്തൽ നടത്തി. നിലവിൽ അതിശയപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ ആദ്യ റിപ്പോർട്ട്. എന്നാൽ ഈ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ആളുകളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ചൂരൽമല ആക്ഷൻ കൗൺസിൽ നേതാവ് ഷാജിമോൻ ആവശ്യപ്പെട്ടു.
രാവണ്യു ഉദ്യോഗസ്ഥരും എംഎൽഎ ടി. സിദ്ദിഖും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും മുന്നൊരുക്കങ്ങളും ആരംഭിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.