കള്ളാടി മണ്ണിടിച്ചിൽ: നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി, തിരച്ചിൽ തുടരുന്നു.

വയനാട്: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാണാതായ ശേഷിക്കുന്നവർക്കായുള്ള തിരച്ചിൽ ദൗത്യം വിവിധ സേനകളുടെ നേതൃത്വത്തിൽ ഊർജിതമായി തുടരുകയാണ്.
ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ഹിമാചൽ പ്രദേശ് സ്വദേശിയും സൈറ്റ് എൻജിനീയറുമായ രാഹുൽ ശർമ, ബിഹാർ സ്വദേശിയും എക്‌സ്‌കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയും സർവേയറുമായ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടേതും തിരിച്ചറിയാത്ത മറ്റൊരു മൃതദേഹവും ഉൾപ്പെടുന്നു.
രാവിലെ നടത്തിയ പരിശോധനയിൽ സോൺ ഒന്നിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പുഴയോട് ചേർന്ന മൂന്നാം സോണിൽ നടത്തിയ തിരച്ചിലിലാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ചന്ദ്രബാൻ പാൽ, ബികാസ് കുമാർ സിങ്, അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു.
ഇനി കണ്ടെത്താനുണ്ടായിരുന്ന കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരിൽ ഒരാളുടേതാണ് ഒടുവിൽ കണ്ടെത്തിയ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ.
അതേസമയം, ദുരന്തമേഖലയിലെ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഇന്ന് കൂടുതൽ ശക്തമാക്കി. പുഴയിൽ തടസ്സമായി കിടന്നിരുന്ന ബസും മറ്റ് വാഹനാവശിഷ്ടങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും തിരച്ചിൽ കൂടുതൽ സുഗമമാവുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്.)യുടെ രണ്ട് ടീമുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, പോലീസ്, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകർ, കഡാവർ ഡോഗ് സ്ക്വാഡ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നത്.




