തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പ് ഒരുമാസത്തേക്കു നീട്ടിവയ്ക്കണമെന്നു സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കോടതിയിൽ ഇതാവശ്യപ്പെട്ട് സത്യവാങ്മൂലം നൽകും. തിരഞ്ഞെടുപ്പ് നവംബറിൽ നടത്തണം. ഡിസംബർ ഒന്നിന് ഭരണ സമിതികൾ അധികാരമേൽക്കണം. അതേസമയം, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉച്ചകഴിഞ്ഞ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അതു മാറ്റിവച്ചു.
സാധാരണ നവംബർ ഒന്നിനാണ് തദ്ദേശ ഭരണസമിതികൾ നിലവിൽ വരുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സെപ്തംബർ മൂന്നിന് വിധി പറയാനിരിക്കെയാണ് സർക്കാർ പുതിയ ആവശ്യവുമായി രംഗത്ത് വന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല. സെപ്തംബർ മൂന്നിന് ഹൈക്കോടതിയിൽ ഉണ്ടാകട്ടെ എന്ന സർക്കാർ നിലപാട് കമ്മിഷൻ അംഗീകരിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളും കണ്ണൂർ കോർപറേഷനും കോടതി അംഗീകരിച്ചതിനാൽ അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇന്നലെയും സർക്കാർ വാദിച്ചത്. എന്നാൽ അത് പ്രായോഗികമല്ലെന്ന നിലപാടിൽ കമ്മിഷൻ ഉറച്ചുനിൽക്കുകയായിരുന്നു.