ലഹരി മരുന്ന് കേസിൽ നാല് കനേഡിയൻ പൗരന്മാർക്ക് ചൈനയിൽ വധശിക്ഷ

ബീജിംഗ്: ലഹരി മരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് നാല് കനേഡിയൻ പൗരന്മാർക്ക് ചൈന വധശിക്ഷ വിധിച്ചതായി കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു. ഇരട്ട പൗരത്വമുള്ളവരായ പ്രതികളുടെ വിശദ വിവരങ്ങൾ രഹസ്യമാക്കിയതായി കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, അഴിമതി, ചാരവൃത്തി എന്നിവയുൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് ചൈനയിൽ വധശിക്ഷ അനുഭവിക്കേണ്ടി വരും. രാജ്യത്ത് വധശിക്ഷാ നിരക്ക് രഹസ്യമാക്കിയിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ഒന്നാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികൾക്കെതിരെ ശക്തവും മതിയായതുമായ തെളിവുകൾ ഉണ്ടായിരുന്നുവെന്നും നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. എന്നാൽ, ഈ വിഷയത്തിൽ കാനഡ നിരുത്തരവാദപരമായ പരാമർശങ്ങളാണ് നടത്തുന്നതെന്ന് ചൈന ആരോപിച്ചു.
വധശിക്ഷ ഒഴിവാക്കാൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവർ ശ്രമിച്ചിരുന്നുവെന്നും ഈ കേസ് മാസങ്ങളായി നിരീക്ഷിച്ചുവരികയാണെന്നുമാണ് കാനഡ വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.