യുക്രൈനു നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണം ഉടൻ നിർത്തണമെന്ന് ട്രംപ്.

വാഷിംഗ്ടൺഡി സി :യുക്രൈൻ തലസ്ഥാനമായ കിയവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ആക്രമണം നിര്‍ത്താൻ ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു.
”കിയവിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. അനാവശ്യമായിരുന്നു അത്, വളരെ മോശം…വ്ളാദിമിര്‍ നിര്‍ത്തൂ…ആഴ്ചയിൽ 5000 സൈനികർ മരിക്കുന്നു. സമാധാന കരാർ നമുക്ക് പൂർത്തിയാക്കാം” അദ്ദേഹം കുറിച്ചു. മാസങ്ങൾക്കിടെ യുക്രൈൻ തലസ്ഥാനമായ കിയവിന് നേരെയുണ്ടായ റഷ്യയുടെ മിസൈൽ ആക്രമണം അമേരിക്കയിൽ സമ്മർദ്ദം ചെലുത്താൻ രൂപകൽപന ചെയ്തതാണെന്ന് ഇന്ന് രാവിലെ പ്രസിഡന്‍റ് വ്ളോദിമിർ സെലെൻസ്‌കി പറഞ്ഞു. ദക്ഷിണ കൊറിയ സന്ദർശിക്കുന്ന സെലെൻസ്‌കി, റഷ്യൻ ആക്രമണത്തിന് ശേഷം യാത്ര വെട്ടിച്ചുരുക്കിയിരുന്നു. “യുക്രൈൻ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നുണ്ടെന്നും (അത്) നമ്മുടെ ജനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റഷ്യ മനസിലാക്കുന്നു. അത് അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു” മാധ്യമപ്രവർത്തകരോട് സെലെൻസ്‌കി പറഞ്ഞു.
-പി പി ചെറിയാൻ