പഹൽഗാം ഭീകരരെ സ്വാതന്ത്ര്യസമര സേനാനികളെന്ന് പാക് ഉപപ്രധാനമന്ത്രി; നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം

ഇസ്‌ലാമാബാദ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ ഇടയിലുളള സംഘര്‍ഷസാധ്യത വർധിച്ചിരിക്കെ, ആ ആക്രമണം നടത്തിയവരെ ‘സ്വാതന്ത്ര്യസമര സേനാനികള്‍’ എന്നു വിശേഷിപ്പിച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ വിവാദത്തിന് നിറം ചേർത്തിരിക്കുകയാണ്.
ഇസ്‌ലാമാബാദില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇഷാഖ് ദാര്‍ ഈ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാനിലെ സ്വാതന്ത്ര്യസമര സേനാനികളാണ് പഹൽഗാം ആക്രമണത്തിന് പിന്നിലെന്നാണ് ദാര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫ് സമ്മതിക്കുകയും, ലഷ്കർ ഇ തയ്ബയെ കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നും അവകാശപ്പെടുകയും ചെയ്തു.
സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ യുദ്ധപ്രഖ്യാപനമായി കാണുന്നതായി ദാര്‍ പറഞ്ഞു. “പാകിസ്ഥാനിലെ 240 മില്യൺ ജനങ്ങൾക്ക് വെള്ളം ആവശ്യമാണ്. അതിന് തടസ്സം ഉണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തെത്തുടർന്ന് അട്ടാരി അതിർത്തി അടയ്ക്കൽ, പാക് പൗരന്മാർക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കുകൾ, 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന നിർദ്ദേശം, നയതന്ത്ര ബന്ധങ്ങളിൽ വെട്ടിച്ചുരുക്കം തുടങ്ങിയ കർശന നടപടികളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിന്ധു നദീജല കരാർ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചത്.
പരസ്പര ആരോപണങ്ങളും കടുത്ത പ്രതികരണങ്ങളുമായി ഇന്ത്യ-പാക് ബന്ധം വീണ്ടും സംഘര്‍ഷഭരിതമായി മാറുകയാണ്.