വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറിയ സംഭവം മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു.

ഒട്ടാവ: കാനഡയിലെ വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർ മരിച്ചു. 11 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. വാൻകൂവർ നഗരത്തിലെ ഒരു തെരുവ് ഉത്സവത്തിനിടെ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം. നഗരത്തിലെ സൺസെറ്റ് ഓഫ് ഫ്രേസർ പരിസരത്ത് ലാപു ലാപു ദിനം ആഘോഷിക്കാൻ ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടിയ സമയത്താണ് അപകടം നടന്നത്. ആഘോഷങ്ങൾ ദുഃഖമായി മാറി മരണസംഖ്യ ഇനിയും ഉയർന്നേക്കാം
ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവം ഇപ്പോൾ തീവ്രവാദ ആക്രമണമാണോ എന്ന് പറയാനാവില്ലെന്നും അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൂ എന്നും പോലീസ് പറഞ്ഞു. എന്നിരുന്നാലും, ആക്രമണം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രൈവർ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.
തെരുവ് ഉത്സവം വീക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആളുകൾ റോഡരികിലുണ്ടായിരുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിന് മുമ്പ് കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയെന്നും അപകടത്തിന് ദൃക്‌സാക്ഷി പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. 2022 ൽ, കാനഡയിലെ വിന്നിപെഗിൽ ഫ്രീഡം കോൺവോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഒരു കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
-ഷിബു കിഴക്കേകുറ്റ്