
ന്യൂഡല്‍ഹി: ചെങ്കടലിലെ കടലിനടിയിലൂടെയുള്ള സമുദ്രാന്തര കേബിള്‍ ശൃംഖലയില്‍ വിച്ഛേദനം സംഭവിച്ചതിനെ തുടര്‍ന്ന് ഏഷ്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും ചില രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വേഗത കുറവായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമനിലെ ഹൂത്തി വിമതര്‍ കേബിളുകളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഹൂത്തികള്‍ അത് അംഗീകരിച്ചിട്ടില്ല.
ലോകത്തിന്റെ ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ വലിയ പങ്കുവഹിക്കുന്ന സമുദ്രാന്തര കേബിളുകള്‍ “ഇന്റര്‍നെറ്റിന്റെ നട്ടെല്ല്” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. റെഡ് സീ ഇത്തരം കേബിളുകള്‍ കടന്നുപോകുന്ന ഏറ്റവും പ്രധാന ഇടനാഴികളിലൊന്നാണ്. സേവനദാതാക്കള്‍ക്ക് ഒരേസമയം പല ആക്സസ് പോയിന്റുകള്‍ ഉണ്ടായിരുന്നാലും, വിച്ഛേദനം സംഭവിക്കുമ്പോള്‍ ട്രാഫിക് വഴിതിരിച്ചുവിടേണ്ടി വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വേഗത കുറഞ്ഞ അനുഭവം നേരിടേണ്ടി വരും.
ചെങ്കടലിലെ വിച്ഛേദനം മൂലം അസ്യൂര്‍ ഉപയോക്താക്കള്‍ക്ക് വര്‍ധിച്ച ലേറ്റന്‍സി അനുഭവപ്പെടാമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനം നെറ്റ്ബ്ലോക്ക്സും വിവിധ രാജ്യങ്ങളില്‍ കണക്റ്റിവിറ്റി തടസ്സപ്പെട്ടതായി സ്ഥിരീകരിച്ചു.
തകരാര്‍ കണ്ടെത്തി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ വിദഗ്ധസംഘവും പ്രത്യേക കപ്പലുകളും ഉള്‍പ്പെടുന്ന വലിയ സന്നാഹം ആവശ്യമായതിനാല്‍ സമ്പൂര്‍ണ പുനസ്ഥാപനത്തിന് ആഴ്ചകള്‍ വരെ വേണ്ടിവരുമെന്നാണ് സൂചന.




