യുഎസിൽ വർക് പെർമിറ്റ് പുതുക്കൽ കർശനമായി; ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷങ്ങൾ വെല്ലുവിളിയാകുന്നു

വാഷിങ്ടൺ : കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് (ഇഎഡി) പുതുക്കുന്നതിനുള്ള നടപടികൾ യുഎസ് സർക്കാർ കർശനമാക്കി. വിദേശികളുടെ തൊഴിലാനുമതി രേഖകൾ കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന നിലവിലെ സമ്പ്രദായം അവസാനിപ്പിച്ചു. അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ ജോലിയിൽ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരന്മാരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ ഇനി പുതുക്കിനൽകൂ.
ഇന്ത്യക്കാർ ഉൾപ്പെടെ അനേകം വിദേശ പൗരന്മാരെ ബാധിക്കുന്ന പുതിയ നിബന്ധനകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതുക്കി ലഭിച്ചവർക്ക് ഈ നിയമം ബാധകമല്ലെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. 2022 മെയ് മാസത്തിലാണ് ജോ ബൈഡൻ ഭരണകൂടം 540 ദിവസത്തെ കാലാവധി നീട്ടൽ നയം കൊണ്ടുവന്നത്. അന്ന് 15 ലക്ഷം അപേക്ഷകളുടെ തീർപ്പിനായി ഇത് സഹായകമായിരുന്നുവെങ്കിലും യുഎസ് പൗരന്മാരുടെ തൊഴിൽസുരക്ഷ അവഗണിച്ചതായി വിമർശനമുണ്ടായിരുന്നു.
കുടിയേറ്റത്തിനല്ലാത്ത വീസയുള്ളവർ — പ്രധാനമായും വിദ്യാർഥികൾ, അഭയാർഥികൾ, നയതന്ത്ര ഉദ്യോഗസ്ഥരുടെ ആശ്രിതർ തുടങ്ങിയവർ — യുഎസിൽ താൽക്കാലികമായി ജോലി ചെയ്യുന്നതിനായി ഇഎഡി ഉപയോഗിക്കുന്നു. ഇതിന്റെ സാധുത സാധാരണയായി 1 മുതൽ 2 വർഷം വരെയാണ്, ചില വിഭാഗങ്ങൾക്ക് 5 വർഷംവരെയും നീട്ടിക്കൊടുക്കാറുണ്ട്.
2022 ലെ കണക്കനുസരിച്ച് യുഎസിൽ 48 ലക്ഷം ഇന്ത്യൻ വംശജരുണ്ട്. ഇതിൽ 66 ശതമാനം കുടിയേറ്റക്കാരും 34 ശതമാനം യുഎസിൽ ജനിച്ചവരുമാണ്. പുതിയ നിയമം ഈ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വെല്ലുവിളിയാകും.




