
വാഷിങ്ടൺ : ഇന്ത്യയേയും ചൈനയേയും അപമാനിക്കുന്ന തരത്തിലുള്ള വംശീയ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. പ്രശസ്ത റേഡിയോ അവതാരകൻ മൈക്കിൾ സാവേജ് എഴുതിയ കത്താണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യൽ റീപോസ്റ്റ് ചെയ്തത്.
കത്തിൽ ഇന്ത്യയിലും ചൈനയിലും നിന്നുള്ള ഗർഭിണികൾ പ്രസവത്തിനായി അമേരിക്കയിലേക്ക് എത്തുന്നതായി ആരോപിക്കുന്നു. ഗർഭകാലത്തിന്റെ അവസാന ഘട്ടത്തിൽ എത്തി കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അമേരിക്കൻ പൗരത്വം നേടുകയും പിന്നീട് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുകയും ചെയ്യുന്നതായി പരാമർശിക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ അപമാനിക്കുന്ന രീതിയിലുള്ള വാക്കുകളും കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജന്മനാ പൗരത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ United States Supreme Court-യിൽ വാദങ്ങൾ നടക്കുന്നതിനിടെയാണ് ഈ വിവാദം ഉയർന്നത്. നിലവിലെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും, കോടതി വിധിക്ക് കാത്തുനിൽക്കാതെ ദേശീയതലത്തിൽ തീരുമാനമെടുക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
അതേസമയം, ലോകത്ത് ഇത്തരം നിയമം അമേരിക്കയിൽ മാത്രമാണെന്ന ട്രംപിന്റെ മുൻ പ്രസ്താവന തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡ, മെക്സിക്കോ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ജന്മനാ പൗരത്വം നിലവിലുണ്ട്. ട്രംപിന്റെ പുതിയ നടപടി ഇന്ത്യൻ വംശജരിലും അന്താരാഷ്ട്ര തലത്തിലും വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.




