തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും ശേഷിക്കുന്ന അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്തിറങ്ങുന്നത് മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മഴ തുടർന്നാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കണമെന്നാണ് നിർദേശം.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.
അതേസമയം, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് പ്രധാന നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരങ്ങളിലേക്ക് പോകുകയോ നദികളിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി അഞ്ച് പേർ മരിച്ചു. മധ്യകേരളത്തിലെ മലയോര മേഖലകളിലും മലപ്പുറത്തുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇടുക്കി കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. ഇവരുടെ വീട് പൂർണമായും മണ്ണിനടിയിലായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണപ്പാട്ട് ജോണിയുടെ മകൻ ജോസഫും ജോണിയുടെ ഭാര്യ റജീനയും മരിച്ചു.
ഇടുക്കി വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട നാലുവയസ്സുകാരൻ ആദം ഐമനും മരിച്ചു. കൊണ്ടോട്ടി മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെ മകനാണ് ആദം ഐമൻ.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










































