ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്.

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. വിപണിയിലെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ 23 ശതമാനത്തിലധികം കുറവുണ്ടായി. മുൻപ് 737 ഡോളർ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോൾ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കുന്ന യു.എസ്.എ – പരാഗ്വേ ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളർ). സ്റ്റേഡിയങ്ങൾ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതർക്കുണ്ട്. എന്നാൽ ജൂലൈ 19-ന് ന്യൂജേഴ്‌സിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല; ഫൈനൽ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവിൽ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.




