യുഎസ് ആക്രമണം കടുപ്പിച്ചു; യമനിൽ ആറ് പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ : യമനിലെ ഹൂതികൾക്കെതിരെ യുഎസ് അതികഠിനമായ വ്യോമാക്രമണം തുടരുന്നു. ബുധനാഴ്ച രാത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുഎസ് ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഹുദൈദ ഗവർണറേറ്റിലെ മൻസൂരിയ ജില്ലയിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഹജ്ജ്, സഅദ, സൻആ ഉൾപ്പെടെയുള്ള മേഖലകളിലും ആക്രമണം വ്യാപകമായി നടന്നു. സഅദയിൽ മാത്രം 17 തവണ വ്യോമാക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു.
ഹുദൈദയിലെ റാസ് ഈസ തുറമുഖത്തും ഇബ്ഗ് ഗവർണറേറ്റിലെ ജബൽ നാമ പർവതത്തിലും യുഎസ് ആക്രമണത്തിൽ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി യുഎസ് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ 67 പേർ മരിച്ചതായി കണക്ക്.
ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന യുഎസ് യുദ്ധവിമാന വാഹിനിയായ യുഎസ്എസ് ഹാരി എസ്. ട്രൂമാനിൽ നിന്നാണ് ഹൂതികൾക്കെതിരെ വ്യോമാക്രമണം തുടരുന്നത്. അതേസമയം, ഹാരീസ്. ട്രൂമാനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.




