സുഹൃത്തിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയയാളെ ശ്വാസംമുട്ടിച്ചു കൊന്നു; പെർത്തിൽ ജൂനിയർ ഡോക്ടർ അറസ്റ്റിൽ

പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സുഹൃത്തിന്റെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കിയ 63-കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരനായ ജൂനിയർ ഡോക്ടർ അറസ്റ്റിലായി. ക്രിസ്റ്റ്യൻ ജാക് ജോസഫ് എന്ന ഡോക്ടർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് (Manslaughter) കേസ് രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച പുലർച്ചെ 1.30-ഓടെ സൗത്ത് പെർത്തിലായിരുന്നു സംഭവം. രാത്രി പുറത്തുപോയി തിരിച്ചെത്തിയ ജോസഫും സുഹൃത്തും, ഒരാൾ തങ്ങളുടെ വീടിന്റെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കാണുകയായിരുന്നു.
ഇരുവരും ചേർന്ന് ഇയാളെ ഓടിച്ചിട്ടു പിടികൂടി. തുടർന്ന് ജോസഫ് ഇയാളെ നിലത്തു കിടത്തി കഴുത്തു ഞെരിക്കുകയായിരുന്നു.
കഴുത്തു ഞെരിച്ചതിനെ തുടർന്ന് ബോധരഹിതനായ 63-കാരന് ജോസഫ് തന്നെ സി.പി.ആർ നൽകുകയും സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകൻ ഇത് ആത്മരക്ഷാർത്ഥം ചെയ്തതാണെന്ന് കോടതിയിൽ വാദിച്ചെങ്കിലും മജിസ്ട്രേറ്റ് ജോസഫിന് ജാമ്യം നിഷേധിച്ചു. സർ ചാൾസ് ഗെയ്ഡ്നർ ആശുപത്രിയിലെ ഡോക്ടറായ ജോസഫിനെ ഓഗസ്റ്റ് 5-ന് കോടതിയിൽ വീണ്ടും ഹാജരാക്കും.
പി പി ചെറിയാൻ




