
ആലപ്പുഴ: അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന നാളെയും കെഎസ്ആർടിസി സർവീസുകൾ സാധാരണപോലെ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ യാതൊരു തൊഴിലാളി യൂണിയിയും കത്ത് നൽകിയിട്ടില്ലെന്നും അതുകൊണ്ട് സർവീസ് തടസപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലിക്കാർ സംതൃപ്തരായതിനാൽ പണിമുടക്കേണ്ട ആവശ്യമില്ല. സർക്കാരിന്റെ നിലപാട് ജനപക്ഷമാണെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് തൊഴിലാളികൾ സമരം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി സർക്കാർ നിലപാട് മാറ്റണമെന്നില്ല. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുക കൂട്ടണമെന്ന കാര്യം ജനങ്ങൾ തങ്ങളാവശ്യപ്പെട്ടാൽ മാത്രം ചർച്ചയ്ക്ക് വരും. വിദ്യാർത്ഥി യൂണിയനുകളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം പിന്‍വലിക്കാൻ കഴിയില്ല. കുട്ടികളും സ്ത്രീകളും സുരക്ഷിതമായി യാത്ര ചെയ്യണമെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്ലോഗർ ജ്യോതി മൽഹോത്രയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ടൂറിസം വകുപ്പിന് ആ കാര്യത്തിൽ ‘ആറാം ഇന്ദ്രിയം’ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജ്യോതി മൽഹോത്ര ഉൾപ്പെടെ 41 വ്ലോഗർമാരെ ടൂറിസം വകുപ്പ് വിളിച്ചത് മാർക്കറ്റിംഗിന്റെ ഭാഗമായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.




