യുവതിയെ കൊന്ന് കണ്ടെയ്നറിൽ ഒളിപ്പിച്ച കേസിൽ വിട്ടയച്ച പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു

ഷിക്കാഗോ: യുവതിയെ കൊന്ന് കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച കേസിൽ പ്രതിയായ മെക്സിക്കൻ പൗരനെ ഇമിഗ്രേഷൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. 52 വയസ്സുള്ള ജോസ് ലൂയിസ് മെൻഡോസ-ഗോൺസാലസ് എന്നയാളെയാണ് ചിക്കാഗോയിലെ മാർക്കറ്റിൽ നിന്നും അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) സംഘം ശനിയാഴ്ച പിടികൂടിയത്.
ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഇല്ലിനോയിയിലെ വൗക്കഗൻ സ്വദേശിയായ മെൻഡോസയെ ആദ്യം അറസ്റ്റ് ചെയ്തത്. 37 വയസ്സുള്ള മെഗൻ ബോസ് എന്ന യുവതിയുടെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് കണ്ടെത്തിയ കണ്ടെയ്നറിനകിലായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനും അതിനോട് അനാദരവു കാണിച്ചതിനും നീതിന്യായ നടപടികളെ തടസ്സപ്പെടുത്തിയതിനുമാണ് ഇയാളുടെ മേൽ കേസെടുത്തത്.
എന്നാൽ, ഉടൻ നടന്ന കോടതിനടപടികളിൽ മികവില്ലാത്ത നിയമ വ്യവസ്ഥകളെ ആശ്രയിച്ച് ലേക്ക് കൗണ്ടിയിലെ ജഡ്ജിയായ റാൻഡി ബ്രൂണോ ഇയാളെ ജാമ്യത്തിലൂടെ വിട്ടയക്കുകയായിരുന്നു. ‘സേഫ്റ്റി, അക്കൗണ്ടബിലിറ്റി, ഫെയർനസ് ആൻഡ് ഇക്വിറ്റി ടുഡേ’ (SAFE-T) എന്ന നിയമത്തിലെ വ്യവസ്ഥകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ സമൂഹത്തിൽ നിന്നു ശക്തമായ വിമർശനങ്ങൾ ഉയർന്നു.
മെഗൻ ബോസ് എന്ന യുവതിയെ മാർച്ച് ഒമ്പത് മുതല് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഏപ്രിൽ മാസത്തിലാണ് കണ്ടെയ്നറിനകത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ വീണ്ടും പിടിയിലായ മെൻഡോസ യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കീഴിലുള്ള ഇമിഗ്രേഷൻ വകുപ്പിന്റെ കസ്റ്റഡിയിലാണ്.
തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.




