അമേരിക്കൻ സൈനിക വിന്യാസത്തിന് വെനസ്വേലയുടെ തിരിച്ചടി – ‘ഓപ്പറേഷൻ റെലാംപാഗോ ഡെൽ കാറ്റാറ്റുംബോ’

കരീബിയൻ കടലിലും സമീപ പ്രദേശങ്ങളിലും യുഎസ് നാവികസേനയുടെ വൻ സൈനിക വിന്യാസത്തെ തുടർന്ന് വെനസ്വേല ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തി. മയക്കുമരുന്ന് മാഫിയകളെ നേരിടാനാണെന്ന് വ്യക്തമാക്കുന്ന യുഎസ് നീക്കത്തിന് മറുപടിയായി, ആയിരക്കണക്കിന് സൈനികരും, ഡ്രോണുകളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും അതിർത്തികളിലേക്ക് വിന്യസിച്ചതായി വെനസ്വേല അറിയിച്ചു. ഇതോടെ ഇരുരാജ്യങ്ങളുടെയും സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം ലാറ്റിനമേരിക്കൻ മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്തുക, കുടിയേറ്റ പ്രവാഹം നിയന്ത്രിക്കുക, യുഎസ് അതിർത്തി സുരക്ഷിതമാക്കുക എന്നിവയാണ്. എന്നാൽ വെനസ്വേലയുടെ പ്രതിരോധമന്ത്രി വ്യക്തമാക്കുന്നത്, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണ് സ്വന്തം സൈനിക നീക്കമെന്ന്.
‘ഓപ്പറേഷൻ റെലാംപാഗോ ഡെൽ കാറ്റാറ്റുംബോ’ എന്ന പേരിലാണ് വെനസ്വേല തന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മറാകൈബോ തടാകത്തിന് സമീപമുള്ള കാറ്റാറ്റുംബോ നദിയോട് ചേർന്ന് പതിവായി ഉണ്ടാകുന്ന ശക്തമായ മിന്നലിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ മിന്നൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഒന്നായ ഇവിടെ നിന്നെടുത്തിരിക്കുന്ന പേര്, വെനസ്വേലയുടെ ശക്തമായ പ്രതിരോധത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്. കൊളംബിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതും, അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുകൾ തടയുന്നതും, അനധികൃത ക്യാമ്പുകളും വ്യോമതാവളങ്ങളും ഇല്ലാതാക്കുന്നതുമാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
യുഎസ് സർക്കാർ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും, അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരുമായും മയക്കുമരുന്ന് മാഫിയകളുടെ ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. “കാർട്ടൽ ഡെ ലോസ് സോൾസ്” എന്ന സംഘത്തെയാണ് യുഎസ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. വെനസ്വേലൻ സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. സ്പാനിഷ് ഭാഷയിൽ “സൂര്യന്മാരുടെ കാർട്ടൽ” എന്നാണ് സംഘത്തിന്റെ പേര് സൂചിപ്പിക്കുന്നത്. വെനസ്വേലൻ സൈനികരുടെ ഉന്നത പദവികളിൽ ഉള്ളവർ അവരുടെ യൂണിഫോമിൽ സൂര്യന്റെ ചിഹ്നം പതിച്ച ബാഡ്ജുകൾ ധരിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
ഈ സംഘർഷത്തെ തുടർന്ന്, ഇതിനകം തന്നെ ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും നേരിടുന്ന വെനസ്വേലയുടെ സാഹചര്യങ്ങൾ കൂടുതൽ വഷളാകാനിടയുണ്ടെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.




