ഇന്ത്യയ്ക്കെതിരായ 50% തീരുവയ്ക്ക് എതിര്‍പ്പ്; ട്രംപ് തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങൾ

വാഷിങ്ടൺ : ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസിലെ മൂന്ന് പ്രമുഖ കോൺഗ്രസ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. സഖ്യകക്ഷിയായ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഈ നടപടി നിയമവിരുദ്ധവും സാമ്പത്തികമായി വിനാശകരവുമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ അവർ മുന്നറിയിപ്പ് നൽകി.
നോർത്ത് കാരലൈനയിലെ കോൺഗ്രസ് അംഗം ദിബോറ റോസ്, ടെക്സസിലെ മാർക് വിയസി, ഇലിനോയിസിൽ നിന്നുള്ള രാജ കൃഷ്ണമൂർത്തി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയ്ക്കെതിരായ തീരുവ യുഎസിലെ വിലക്കയറ്റം വർധിപ്പിക്കുകയും സാധനങ്ങളുടെ ദൗർലഭ്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
നോർത്ത് കാരലൈനയിലെ സമ്പദ്വ്യവസ്ഥ ഇന്ത്യയുമായുള്ള വ്യാപാരവുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്നതാണെന്നും, തീരുവ ചുമത്തൽ സംസ്ഥാനത്തെ വ്യാപാരത്തെയും തൊഴിൽ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും ദിബോറ റോസ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള സൗഹൃദപരമായ വ്യാപാര ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും കോൺഗ്രസ് അംഗങ്ങൾ ഊന്നിപ്പറഞ്ഞു.




