ഇറാനെതിരെ ശക്തിപ്രകടനം: ‘അർമാഡ’യുമായി ഗൾഫിലേക്ക് അമേരിക്ക, യു.എസ്.എസ്. എബ്രഹാം ലിങ്കൺ അടക്കം വൻ നാവികസന്നാഹം.

ഇറാനുമായുള്ള ബന്ധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്ന പശ്ചാത്തല ത്തിൽ ഗൾഫ് മേഖലയിലേക്ക് വൻ സൈനിക സന്നാഹങ്ങളുമായി അമേരിക്ക. ‘അർമാഡ’ എന്ന് വിശേഷിപ്പിക്കാവുന്ന വലിയ യുദ്ധക്കപ്പൽ വ്യൂഹത്തെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് അയച്ചിരിക്കുന്നത്. ആണവ പദ്ധതികൾ പുനരാരംഭിക്കാനുള്ള ഇറാന്റെ നീക്കവും രാജ്യത്തിനകത്തെ അസ്ഥിരതയും കണക്കിലെടുത്താണ് ഈ ശക്തിപ്രകടനമെന്ന് പെന്റഗൺ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ നാവിക വിന്യാസത്തിന്റെ കേന്ദ്രബിന്ദുവായി അമേരിക്കൻ നാവികസേനയുടെ നിമിറ്റ്സ് ക്ലാസ് എയർക്രാഫ്റ്റ് കാരിയറായ യു.എസ്.എസ്. എബ്രഹാം ലിങ്കണാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ ഇതിന് ഡസൻ കണക്കിന് യുദ്ധവിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ട്. കടലിൽ നിന്നുതന്നെ കരയിലെയും ആകാശത്തെയും ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്ന അത്യാധുനിക യുദ്ധവിമാനങ്ങളാണ് ഈ കപ്പലിലുള്ളത്.
വിമാനവാഹിനിക്കപ്പലിന് അകമ്പടിയായി ദീർഘദൂര ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഗൾഫിലേക്ക് നീങ്ങുന്നുണ്ട്. ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ കൃത്യതയോടെ ആക്രമിക്കാൻ കഴിയുന്ന ശേഷിയാണ് ഈ കപ്പലുകൾക്ക്. ഇതിന് പുറമെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനികർക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങളും വിന്യസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
“വലിയൊരു യുദ്ധക്കപ്പൽ വ്യൂഹത്തെയാണ് ഞങ്ങൾ അവിടേക്ക് അയക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, എങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” എന്ന് എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ തന്നെ ഈ യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്റ്റിൽ എത്തിച്ചേരുമെന്ന് പെന്റഗൺ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഇറാനെതിരെ ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന സന്ദേശം ലോകത്തിന് നൽകുകയാണ് ഈ സൈനിക വിന്യാസത്തിലൂടെ വാഷിങ്ടൺ ലക്ഷ്യമിടുന്നത്.




