വെടിവെപ്പ് പരിശീലനം നടത്തുന്ന എഐ റോബോട്ടുകൾ? ചൈനക്കെതിരായ വൈറൽ വിഡിയോ വ്യാജമെന്ന് ഫാക്ട് ചെക്ക്

യുദ്ധത്തിനായി ചൈന ഹ്യൂമനോയിഡ് എഐ റോബോട്ടുകളെ പരിശീലിപ്പിക്കുകയാണെന്ന അവകാശവാദത്തോടെ സൈനിക ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റോബോട്ടുകൾ വെടിവയ്പ്പ് പരിശീലനം നടത്തുന്ന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപവും വിയറ്റ്നാം അതിർത്തിയിലും ചൈന ഇത്തരത്തിലുള്ള യന്ത്രമനുഷ്യരെ വിന്യസിക്കുമെന്ന പഴയ റിപ്പോർട്ടുകളുമായി ബന്ധിപ്പിച്ചാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.
വൈറൽ വിഡിയോയിലെ പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ ചൈനീസ് വീഡിയോ പ്ലാറ്റ്‌ഫോമായ Bilibiliയിൽ ഫെബ്രുവരി 17, 2026-ന് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. വിഡിയോയിൽ പരാമർശിക്കുന്നത് സിവിലിയൻ റോബോട്ടിക്സ് കമ്പനിയായ Unitree Robotics വികസിപ്പിച്ചും വിപണനം ചെയ്തും വരുന്ന Unitree G1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ചാണ്. വൈറൽ ദൃശ്യങ്ങളിലുള്ള റോബോട്ടുകളും കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച യഥാർത്ഥ ഫൂട്ടേജിലുമുള്ള റോബോട്ടും ഒന്നാണെന്ന് പരിശോധനയിൽ വ്യക്തമായി.
എന്നാൽ വൈറൽ വിഡിയോ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ റോബോട്ടുകളുടെ തോളിൽ പതിപ്പിച്ചിരിക്കുന്ന ചൈനീസ് പതാക ഉൾപ്പെടെ നിരവധി ദൃശ്യ പൊരുത്തക്കേടുകൾ കണ്ടെത്തി. ചിത്രത്തിന്റെ ലൈറ്റിംഗിലും ചലനങ്ങളിലും കാണുന്ന അസ്വാഭാവികതകൾ വിഡിയോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാകാമെന്ന സംശയം ശക്തമാക്കി. തുടർന്ന് വിവിധ എഐ തിരിച്ചറിയൽ ഉപകരണങ്ങളിൽ നടത്തിയ പരിശോധനയിലും ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ഫലങ്ങളാണ് ലഭിച്ചത്.
അതിനാൽ ചൈനീസ് സൈന്യം ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് യുദ്ധപരിശീലനം നൽകുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഈ വിഡിയോ എഐ നിർമിതമായ വ്യാജ ദൃശ്യങ്ങളാണ്. പ്രചാരണം തെറ്റാണ്.




