AmericaCrimeIndiaLatest NewsNewsObituary

കാനഡയിലെ വാൾമാർട്ട് സ്റ്റോറിൽ ഇന്ത്യൻ വിദ്യാർഥിനിയുടെ ദുരൂഹ മരണം; നീതി തേടി അമ്മയുടെ പോരാട്ടം തുടരുന്നു.

ഹാലിഫാക്സ് : കാനഡയിലെ വാൾമാർട്ട് സ്റ്റോറിലെ അവ്നിനുള്ളിൽ ഇന്ത്യൻ വിദ്യാർഥിനിയായ ഗുർസിമ്രാൻ കൗർ (19) കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തപ്പെട്ട സംഭവത്തിൽ ദുരൂഹത നീങ്ങാതെ തുടരുന്നു. മകളുടെ മരണം ആത്മഹത്യയല്ലെന്നും ഇത് കൊലപാതകമാണെന്നും അമ്മ മന്ദീപ് കൗർ ആരോപിച്ച് നീതി തേടി മുന്നോട്ട് പോവുകയാണ്.

2024 ഒക്ടോബർ 19ന് കിഴക്കൻ കാനഡയിലെ ഹാലിഫാക്സ് നഗരത്തിലെ വാൾമാർട്ട് സ്റ്റോറിലാണ് സംഭവം നടന്നത്. 2022ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മന്ദീപ് കൗരും മകളും അതേ സ്റ്റോറിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവദിവസം ഷിഫ്റ്റിനിടെ മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ മന്ദീപ് കൗർ ആശങ്കപ്പെടുകയും തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജർമാരെ വിവരം അറിയിക്കുകയും ചെയ്തു. ജീവനക്കാർ നടത്തിയ തിരച്ചിലിനിടെ ബ്രെഡ് ചുട്ടെടുക്കാൻ ഉപയോഗിക്കുന്ന അവ്നിന്റെ പിൻഭാഗത്ത് നിന്ന് കറുപ്പ്–തവിട്ട് നിറത്തിലുള്ള ദ്രാവകം ചോർന്നൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടു.

അവ്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ഗുർസിമ്രാൻ കൗർ കത്തിക്കരിഞ്ഞ നിലയിൽ അകത്ത് കിടക്കുന്നത് കണ്ടെത്തിയത്. ആ ദൃശ്യം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണെന്ന് പിന്നീട് മന്ദീപ് കൗർ പറഞ്ഞു. സംഭവത്തിന് പിന്നാലെ നോവ സ്കോട്ടിയയിലെ തൊഴിൽ, നൈപുണ്യം, ഇമിഗ്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ ജോലിസ്ഥലത്ത് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരും കുറ്റകൃത്യത്തിന്റെ സൂചനകൾ കണ്ടെത്താനായില്ലെന്ന നിലപാടിലാണ്.

എന്നാൽ മകളുടെ മരണം ആത്മഹത്യയാണെന്ന നിഗമനം കുടുംബം ശക്തമായി തള്ളിക്കളയുന്നു. മരണത്തിന് മുൻപ് ഗുർസിമ്രാൻ ഒരു പാക്കേജ് ഓർഡർ ചെയ്തിരുന്നതായി അമ്മ ചൂണ്ടിക്കാട്ടുന്നു. അത് മകൾക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നതിന് തെളിവാണെന്നും അവർ പറയുന്നു.

സംഭവം നടന്നിട്ട് 18 മാസത്തിലേറെ കഴിഞ്ഞിട്ടും മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ കുടുംബം ഇപ്പോഴും നീതി തേടി പോരാടുകയാണ്. സംഭവത്തിൽ വാൾമാർട്ട് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ദീപ് കൗർ അറിയിച്ചു.

Show More

Related Articles

Back to top button