
ബ്രൗൺസ്‌വിൽ (ടെക്സസ്): ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ജോലി ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞുവെച്ചത്. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ ടെക്സസിലെ ഏക ലൈസൻസുള്ള കോടതി പരിഭാഷകയാണ് മീനു ബത്ര.
മാർച്ച് 17-ന് വാലി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് ഇവരെ പിടികൂടിയത്. നിലവിൽ എൽ വാലി ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ് ഇവർ.
1980-കളിലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇവർ അമേരിക്കയിലെത്തിയത്. 2000-ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഇവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി (Withholding of Removal) നൽകിയിരുന്നു.
മീനുവിന് വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, പഴയ നാടുകടത്തൽ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ മുപ്പത് വർഷത്തിനിടെ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത തന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നതെന്ന് മീനു ആരോപിച്ചു.
തടങ്കലിൽ വെച്ച് തനിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു.
അമേരിക്കൻ പൗരന്മാരായ നാല് മക്കളുടെ അമ്മയാണ് മീനു. ഇവരുടെ മോചനത്തിനായി അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 21-നകം മറുപടി നൽകാൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




