ഒക്ലഹോമയിൽ കൂട്ടവെടിവെപ്പ്: 23 പേർക്ക് പരിക്ക്; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പോലീസ്.

എഡ്മണ്ട് (ഒക്ലഹോമ) : ഒക്ലഹോമയിലെ എഡ്മണ്ടിലുള്ള അർക്കേഡിയ തടാകത്തിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ കൂട്ടവെടിവെപ്പിൽ കുറഞ്ഞത് 23 പേർക്ക് പരിക്കേറ്റു. തടാകത്തിന് സമീപമുള്ള സിസർടെയിൽ ക്യാമ്പ് ഗ്രൗണ്ടിൽ നടന്ന അനധികൃത പാർട്ടിക്കിടെയാണ് സംഭവം.
സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി നടത്തിയ പാർട്ടിക്കിടെ രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. പാർട്ടിക്കിടെയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റ 23 പേരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ 16 നും 30 നും ഇടയിൽ പ്രായമുള്ളവരും ഉൾപ്പെടുന്നു.
വെടിവെപ്പ് നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താനായി എഡ്മണ്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 405-359-4438 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ ഐ-35-ന് സമീപമുള്ള വാൾമാർട്ടിൽ പുനരേകീകരണ കേന്ദ്രം താൽക്കാലികമായി സജ്ജീകരിച്ചിരുന്നു.




