ഡാളസിലെ കാരോൾട്ടണിൽ വെടിവെപ്പ്: രണ്ട് മരണം, മൂന്ന് പേർക്ക് പരിക്ക്.

ഡാളസ് :ഡാളസിലെ കാരോൾട്ടണിൽ ബിസിനസ് കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈവേ 121-ന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.
69 വയസ്സുകാരനായ സ്യൂങ് ഹാൻ ഹോ എന്നയാളെ പോലീസ് പിടികൂടി. വെടിവെപ്പിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും മുതിർന്നവരാണ്. പരിക്കേറ്റ മൂന്ന് പേരുടെ നില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
വെടിവെപ്പ് നടത്തിയ വ്യക്തിയും ഇരകളും തമ്മിൽ ബിസിനസ് ബന്ധമുണ്ടായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായ പകയാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും എടിഎഫും പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന ഒരു വാൻ പോലീസ് റോബോട്ടിനെ ഉപയോഗിച്ച് പരിശോധിച്ച ശേഷം നീക്കം ചെയ്തു.
പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കാരോൾട്ടൺ പോലീസ് അറിയിച്ചു.




