“യുദ്ധം ലോകത്തിന് സമാധാനം നൽകില്ല; വിശ്വാസവും ഐക്യവും മനുഷ്യരാശിയുടെ പ്രത്യാശ” – അമേരിക്കൻ ഫാമിലി കോൺഫറൻസിൽ ശ്രേഷ്ഠ കാതോലിക്കാബാവ.

ന്യൂജേഴ്‌സി: യുദ്ധം ഒരിക്കലും പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമല്ലെന്നും, ലോകത്ത് തുടരുന്ന സംഘർഷങ്ങൾ കൂടുതൽ ദുരന്തങ്ങളിലേക്ക് നയിക്കുന്നതിന് മുമ്പ് എത്രയും വേഗം അവസാനിക്കണമെന്നാണ് തന്റെ പ്രാർഥനയെന്നും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ശ്രേഷ്ഠ ബാവയ്ക്ക് ന്യൂയോർക്കിലെ പൊമോണയിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാവയായി സ്ഥാനാരോഹണം നടത്തിയശേഷം ആദ്യമായാണ് ശ്രേഷ്ഠ കാതോലിക്കാബാവ അമേരിക്ക സന്ദർശിക്കുന്നത്. ചടങ്ങ് അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ ജന്മദിനാഘോഷത്തിനും വേദിയായി.

അമേരിക്കയ്ക്കും അമേരിക്കൻ ജനതയ്ക്കും ആശംസകൾ നേർന്ന ശ്രേഷ്ഠ ബാവ, അമേരിക്കൻ പൗരത്വം നേടിയാലും ഇന്ത്യൻ പാരമ്പര്യവും മൂല്യങ്ങളും ഒരിക്കലും കൈവിടരുതെന്ന് വിശ്വാസികളെ ഓർമിപ്പിച്ചു. സഭകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും ക്രിസ്തുവിൽ എല്ലാവരും ഒന്നാണെന്നും, മറ്റ് സഭകളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുമ്പോഴാണ് സ്വന്തം വിശ്വാസവും ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവായാലും മുസ്ലീമായാലും മറ്റേതൊരു മതവിശ്വാസിയായാലും അകൽച്ചയല്ല, സ്നേഹവും സഹവർത്തിത്വവുമാണ് ക്രൈസ്തവജീവിതത്തിന്റെ അടയാളമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സഭയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ സജീവമായി പങ്കാളികളാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച ബാവ, സഭയുടെ ആത്മീയ പൈതൃകവും ആരാധനാപാരമ്പര്യവും തലമുറകളിലേക്ക് കൈമാറേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി. ലോകസഭകൾ പോലും മലങ്കര സുറിയാനി ആരാധനാക്രമത്തിന്റെ മഹത്വം അംഗീകരിക്കുന്നുണ്ടെന്നും, അതിനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റം ഇന്ത്യയിൽ വിവിധ സാമൂഹിക വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭ വളരുന്നതായും അദ്ദേഹം നിരീക്ഷിച്ചു. ബ്രിട്ടനിൽ ഏതാനും വിശ്വാസികളിൽ ആരംഭിച്ച സഭാസാന്നിധ്യം ഇന്ന് നിരവധി ദേവാലയങ്ങളായി വികസിച്ചതിനെ ഉദാഹരിച്ചുകൊണ്ട്, വിശ്വാസത്തിന്റെ വളർച്ചയ്ക്ക് അതിരുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ അതിഭദ്രാസനവും വിവിധ പ്രതിസന്ധികൾ അതിജീവിച്ച് മുന്നേറുകയാണെന്നും, അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസനം ശക്തമായ മുന്നേറ്റം നടത്തുന്നുവെന്നും ശ്രേഷ്ഠ ബാവ അഭിനന്ദിച്ചു. അതോടൊപ്പം നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ സഭയുടെ ആത്മീയ ശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനുമായി ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ തലമുറ സഭയിൽ നിന്നും ദൈവവിശ്വാസത്തിൽ നിന്നും അകന്നുപോകുന്ന പ്രവണത ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതിഭദ്രാസനത്തിൽ സെമിനാരി സ്ഥാപിക്കുന്നതിനായി ബിഷപ്പ് മാർ ഇഗ്‌നേഷ്യസ് രണ്ടാമന്റെയും യൽദോ മോർ തീത്തോസ് തിരുമേനിയുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സെമിനാരിയുടെ ഡീൻ ഓഫ് സ്റ്റഡീസായ റവ. ഫാ. സജി ഉൾപ്പെടെയുള്ളവരുടെ സേവനവും അദ്ദേഹം പ്രശംസിച്ചു.
സഭയിൽ ഇപ്പോൾ നിലനിൽക്കുന്ന സമാധാനം ശാശ്വതമായി നിലനിൽക്കട്ടെയെന്നും, വരാനിരിക്കുന്ന ദിവസങ്ങൾ സഭയുടെ ചരിത്രത്തിൽ നിർണായകമാണെന്നും ബാവ അഭിപ്രായപ്പെട്ടു. മുളന്തുരുത്തി സൂനഹദോസിന്റെ 150-ാം വാർഷികാഘോഷം സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ സമ്പത്തും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന സുപ്രധാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സഭയ്ക്കും പ്രത്യേകിച്ച് കേരളത്തിലെ വിശ്വാസിസമൂഹത്തിനും വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികൾ ആത്മാർത്ഥമായി പ്രാർഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അമേരിക്കയിൽ ഏതാനും വർഷങ്ങൾ വൈദികശുശ്രൂഷ നിർവഹിച്ച ശേഷമാണ് ബിഷപ്പായി കേരളത്തിലേക്ക് മടങ്ങിയതെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. സ്വാഗതപ്രസംഗത്തിൽ യൽദോ മോർ തീത്തോസ് തിരുമേനി, തൊണ്ണൂറുകളിൽ അമേരിക്കയിൽ സേവനം അനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിലെ ബാവയുടെ പ്രവർത്തനങ്ങൾ ഓർത്തെടുത്തു. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാലശേഷം ഇന്ത്യയിലെ സഭയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ ആത്മീയ നേതാവിനെയാണ് ദൈവം സഭയ്ക്ക് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് ആമുഖപ്രസംഗം നടത്തി. വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാർ, ബിഷപ്പുമാർ, വൈദികർ, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തത് ക്രൈസ്തവ ഐക്യത്തിന്റെയും സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെയും ഹൃദയസ്പർശിയായ ദൃശ്യമായി. ചടങ്ങിൽ അമേരിക്ക, യുകെ, യൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് മോർ സിൽവാനോസ് ആയൂബ് ഉൾപ്പെടെ വിവിധ സഭകളുടെ മേലധ്യക്ഷന്മാർ സന്നിഹിതരായി.
ഭദ്രാസന ജോയിന്റ് ട്രഷറർ ബോബി കുര്യാക്കോസ് ചടങ്ങിന്റെ അവതാരകനായിരുന്നു. മുഖ്യ സ്പോൺസറായ സ്പെക്ട്രം ഓട്ടോയുടെ പ്രതിനിധി പ്രിൻസിനെ ഫലകം നൽകി ആദരിച്ചു.
ജൂലൈ 25 വരെ ന്യൂജേഴ്‌സിയിലെ ഓൾഡ് ടാപ്പാനിലുള്ള ഭദ്രാസന ആസ്ഥാനത്ത് തുടരുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ ഈ വർഷത്തെ മുഖ്യപ്രഭാഷകൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള റവ. ഫാ. ജേക്കബ് ജോസഫ് പി.എച്ച്.ഡി.യാണ്. “യഹോവയെ കണ്ടെത്താനാകുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ” (യെശയ്യാ 55:6) എന്ന ബൈബിൾ വാക്യമാണ് സമ്മേളനത്തിന്റെ പ്രമേയം. യുവജന സെഷനുകൾക്ക് റവ. ഫാ. ജോസഫ് ഷമ്മാസ് നേതൃത്വം നൽകും. ആത്മീയ സമ്മേളനങ്ങൾക്കൊപ്പം കലാ-സാംസ്‌കാരിക പരിപാടികളും കുടുംബസൗഹൃദ പ്രവർത്തനങ്ങളും കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.




