ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ: “എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് പുനർവിചാരിക്കണം”

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ഇടപെടുന്നത് ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സിബിഐ ഡയറക്‌ടർ പോലുള്ള തസ്തികകളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് എത്രത്തോളം നീതിയുക്തമാണെന്ന് അദ്ദേഹം ചോദിച്ചു.ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുമ്പോൾ, “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ജുഡീഷ്യൽ ഉത്തരവിലൂടെയുള്ള എക്‌സിക്യൂട്ടീവ് ഭരണം ഭരണഘടനാ വിരോധാഭാസമാണു” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.സിബിഐ ഡയറക്‌ടർ നിയമനം സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് നിർവഹിക്കുന്നത്. ഈ സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രി ചെയർപേഴ്‌സണായും, ലോക്‌സഭാ പ്രതിപക്ഷ നേതാവും, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസും അംഗങ്ങളായും പ്രവർത്തിക്കുന്നു. ഇതിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് പുനർപരിശോധിക്കേണ്ട സമയമായതായി ധൻകർ അഭിപ്രായപ്പെട്ടു.”എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസ് എങ്ങനെ ഇടപെടുന്നു? ഇതിന് എന്തെങ്കിലും ഭരണഘടനാപരമായ യുക്തിയുണ്ടോ?” എന്ന ചോദ്യവുമായി ഉപരാഷ്ട്രപതി മുന്നോട്ട് വന്നു. എല്ലാ ഭരണസ്ഥാപനങ്ങളും അവരുടെ അവകാശപരിധിക്ക് ഉള്ളിൽ പ്രവർത്തിക്കണമെന്നതിൽ അദ്ദേഹം ഊന്നിയായിരുന്നു പ്രസ്താവന.ജുഡീഷ്യൽ പുനരവലോകനം ആവശ്യമുള്ളതാണ്, പക്ഷേ ഭരണഘടനാ ഭേദഗതിയുടെ അന്തിമ അധികാരം പാർലമെന്റിനാണ് എന്നതിലും ഉപരാഷ്ട്രപതി ശ്രദ്ധ ആകർഷിച്ചു. നിലവിലെ സ്ഥിതിഗതികൾ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും നീതിപീഠത്തിനും എക്‌സിക്യൂട്ടീവിനും തമ്മിലുള്ള പരിധികൾ സ്പഷ്ടമാകണം എന്നുമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച അഭിപ്രായം.