മാർക്ക് കാർണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നു

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. മുൻ ബാങ്ക് ഓഫ് കാനഡയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഗവർണറായിരുന്ന കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും ഏറ്റെടുത്തു. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ 24 അംഗങ്ങളാണുള്ളത്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിലെ 17 മന്ത്രിമാരെ ഒഴിവാക്കി, ചില പ്രമുഖരെ നിലനിർത്തിയിട്ടുണ്ട്. മെലണി ജോലി വിദേശകാര്യ മന്ത്രിയായി തുടരുമ്പോൾ, ഡൊമിനിക് ലെ ബ്ലാങ്ക് അന്താരാഷ്ട്ര വ്യാപാര മന്ത്രിയായി നിയമിതനായി. ധനകാര്യ മന്ത്രിയായി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ന് സ്ഥാനമേറ്റു. ഇന്ത്യയിൽ നിന്നുള്ള വംശജരായ അനിത ആനന്ദ് ഇന്നോവേഷൻ, സയൻസ്, ഇൻഡസ്ട്രി വകുപ്പും കമൽ ഖേര ആരോഗ്യ മന്ത്രിത്വവും ഏറ്റെടുത്തു.
ഡോണൾഡ് ട്രംപിന്റെ തീരുവ നയങ്ങൾ തുടരുന്നതിനിടെ, ട്രംപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ സംഭവവുമാണ്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ കൂടുതൽ കനക്കാനിടയുള്ള സാഹചര്യം നിലനിൽക്കേ, കാർണി യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ നീക്കം തുടങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ച അദ്ദേഹം ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് അവിടുത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ ചർച്ചകളിൽ അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ മുഖ്യ വിഷയമായി ഉയർന്നുവരുമെന്നാണ് പ്രതീക്ഷ.