വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക. തുറമുഖത്തിന് സമീപം ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുക.
തുറമുഖം സന്ദർശിച്ച് പ്രവർത്തനം പൂർണതയിലാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ നടക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രി വി.എൻ. വാസവൻ, എം.പി ശശി തരൂർ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ 10.30ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി, തുറമുഖത്ത് എത്തിയ എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന വലിയ ചരക്കുവാഹന കപ്പലിനെ സ്വീകരിക്കും. പിന്നീട് തുറമുഖം സന്ദർശിച്ച് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ന് രാത്രി 7.50ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് നേരെ രാജ്ഭവനിലേക്ക് പോകും. നാളെ രാവിലെ 9.30ന് രാജ്ഭവനിൽ നിന്ന് പുറപ്പെട്ട് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെ നിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തേക്കും പോകും. ചടങ്ങുകൾ കഴിഞ്ഞ ശേഷം പ്രധാനമന്ത്രി 12.30ന് ഹൈദരാബാദിലേക്കായി തിരിക്കും.