പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സ്വയം തോക്ക് ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് വെടിയേറ്റു. രമൺദീപ് സിംഗ് എന്ന കുട്ടിയാണ് അച്ഛന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. വീട്ടിൽ മുതിർന്നവർ ആരും ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു.
അച്ഛന്റെ 0.32 റിവോൾവർ ചൂണ്ടി ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു രമൺദീപ്. ഇതിനിടെ മൊബൈൽഫോൺ ഓഫാവുകയും ഒപ്പമുണ്ടായിരുന്ന സഹോദരിയോട് രമൺദീപ് ചാർജർ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്ത സമയത്താണ് വെടി പൊട്ടിയത്.
അബദ്ധത്തിൽ കാഞ്ചി വലിച്ചതാണ് വെടിപൊട്ടാൻ കാരണമായത്. വെടിയൊച്ചയും പെൺകുട്ടിയുടെ നിലവിളിയും കേട്ട് അയൽക്കാർ ഓടിയെത്തുകയും രമൺദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആത്മഹത്യാശ്രമത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല എന്ന് ധാണ പൊലീസ് അറിയിച്ചു.