അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ റഷ്യയുടെ നിലപാട് നിർണായകം; ഇറാന്റെ വിദേശകാര്യമന്ത്രി മോസ്കോയിലേക്ക്

ഇസ്രായേലുമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ച പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ജാഗ്രതാവഹമായി മാറിയിരിക്കുന്നു. സംഘർഷം വഷളാകുന്നതിനിടെ, റഷ്യയും യുദ്ധമേഖലയിൽ താത്പര്യം കാണിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നിർണായക ചർച്ചയ്ക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്ച പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് മന്ത്രി അരാഗ്ചിയുടെ യാത്രയുടെ പ്രധാന ഉദ്ദേശ്യം. “റഷ്യ ഇറാന്റെ വിശ്വസ്തനായ സുഹൃത്തും തന്ത്രപൂർണ പങ്കാളിയുമാണ്. നമുക്ക് ഇടയിൽ ഉറ്റ ബന്ധമുണ്ട്, എല്ലാ കാര്യങ്ങളിലും പരസ്പര ആശയവിനിമയം തുടരുന്നു,” എന്നായിരുന്നു ഇസ്താംബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അരാഗ്ചിയുടെ പ്രതികരണം.
ഇറാനെതിരായ യുഎസ് ഭീഷണികൾക്കും ആക്രമണങ്ങൾക്കും അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഇറാന്റെ ആണവ പരിപാടി സമാധാനപരമാണ്. ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. ഇത്തരമൊരു കുറ്റം ചെയ്യാതിരിക്കെ അക്രമം നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഞങ്ങളുടെ അവസ്ഥ,” – അദ്ദേഹം പറഞ്ഞു.
തുര്‍ക്കി പ്രസിഡന്റ് റജബ് ഉർദുഗാനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായും അരാഗ്ചി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് തുര്‍ക്കി മധ്യസ്ഥത വഹിക്കാനുള്ള സാധ്യതകളും ചര്‍ച്ചയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
“പഴയ ആണവ കരാർ റദ്ദാക്കുകയും, സൈനികാക്രമണങ്ങൾ വഴി പുതിയ ചർച്ചകൾ തടസ്സപ്പെടുത്തുകയും ചെയ്തത് അമേരിക്കയായിരുന്നു,” എന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
ഇറാൻ-യുഎസ് സംഘർഷം ഏതു ദിശയിലേക്ക് പോകുമെന്നതിൽ റഷ്യയുടെ നിലപാട് നിർണായകമാവുമെന്നതിൽ സംശയംയില്ല. അതിനാലാണ് മോസ്കോയിലേക്കുള്ള ഈ പെട്ടെന്നുള്ള യാത്ര ഇന്റർനാഷണൽ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം നേടുന്നത്.